കോവളത്ത് അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു: അപകടം തിരുവല്ല ബൈപ്പാസില്‍!
കോവളം: അജ്ഞാത വാഹനം ഇടിച്ച് വാഴമുട്ടത്ത് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള കോളനിയിൽ സേവിയർ - മേഴ്സി ദമ്പതികളുടെ മകൻ നിധിൻ സേവ്യറാണ് (18) ഇന്നലെ രാത്രി ഒൻപതരയോടെയുണ്ടായ അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സുഹൃത്ത് വെങ്ങാനൂർ മുക്കോല ജെ.ആർ. ഹൗസിൽ നിജോ ജോയിയാണ് (18) ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.
ഇന്നലെ നഗരത്തിൽ പോയി മടങ്ങുന്നതിനിടെയാണ് തിരുവല്ലം ബൈപ്പാസ് റോഡിൽ എതിർദിശയിൽ നിയന്ത്രണംവിട്ടെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ അരമണിക്കൂറോളം ഇരുവരും റോഡിൽ കിടന്നു. തിരുവല്ലത്ത് നിന്ന് പൊലീസെത്തിയാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിത രക്തസ്രാവമാണ് നിധിന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. നിമ്മി, നിക്സൺ, മാക്സൺ, മാക്സിൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

തിരുവല്ലം പൊലീസ് കേസെടുത്തു. അപകടത്തിന് കാരണമായ അജ്ഞാത വാഹനത്തിനെക്കുറിച്ച് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications