സിപിഎം നേതാവിന്റെ മൃതദേഹവുമായിട്ടെത്തിയ ആംബുലൻസ് പൊലീസ് തടഞ്ഞിട്ടു:
മലയിൻകീഴ്: സി.പി.എം നേതാവിന്റെ മൃതദേഹവുമായി പോയ ആംബുലൻസിനെ പൊലീസ് അരമണിക്കൂറോളം തടഞ്ഞിട്ട സംഭവത്തിൽ പാർട്ടി ലോക്കൽ കമ്മിറ്രി മുഖ്യമന്ത്രിക്ക് പരാതി നൽകും. തോട്ടം തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാസെക്രട്ടറിയും സി.പി.എം മാറനല്ലൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ആർ.പി.പ്രഭാകരൻ നായരുടെ (73) മൃതദേഹവുമായി വന്ന ആംബുലൻസാണ് ശനിയാഴ്ച അർദ്ധരാത്രിയോടെ മലയിൻകീഴ് സി.ഐ ജയകുമാറും സംഘവും തടഞ്ഞത്.
പേയാട് - തച്ചോട്ടുകാവ് റോഡിൽ മേപ്പൂക്കടയിലായിരുന്നു സംഭവം. രാത്രി വാഹന പരിശോധനയ്ക്കിടെ തച്ചോട്ടുകാവിൽ ആംബുലൻസ് കൈകാണിച്ചു നിർത്തിച്ചശേഷം പോകാൻ അനുവദിച്ചെന്ന് ബന്ധുക്കൾ പറയുന്നു. പത്ത് മിനിട്ടിന് ശേഷം സി.ഐയും സംഘവും ജീപ്പിൽ മൂന്ന് കിലോമീറ്റർ പിന്തുടർന്ന് ആംബുലൻസിനെ മേപ്പൂക്കട ജംഗ്ഷനിൽ തടയുകയായിരുന്നു. കാര്യമന്വേഷിച്ച മകനും ദേശാഭിമാനി ലേഖകനുമായ പ്രഷീദിനോട് വാഹന പരിശോധനയെന്നാണ് പറഞ്ഞത്. തന്റെ പിതാവിന്റെ മൃതദേഹവുമായാണ് വരുന്നതെന്നു പറഞ്ഞിട്ടും പോകാൻ അനുവദിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.
ആംബുലൻസിൽ മൃതദേഹമാണോയെന്ന് പരിശോധിക്കണമെന്നായി പൊലീസ്. 22 മിനിറ്റോളം റോഡിൽ ആംബുലൻസ് നിർത്തിയിട്ടു. ഇതിനിടെ പൊലീസ് ജീപ്പിന്റെ ഡ്രൈവർ ആംബുലൻസ് ഡ്രൈവറെ വാഹനത്തിൽനിന്ന് വലിച്ചിറക്കി. ആംബുലൻസിനെ അനുഗമിച്ച സി.പി.എം ലോക്കൽ സെക്രട്ടറി സി.ഐയോട് കാര്യങ്ങൾ ചോദിച്ചപ്പോഴും വാഹന പരിശോധനയെന്നായിരുന്നു മറുപടി.
മൃതദേഹം ആരുടേതെന്ന് സി.ഐയോടു വിശദീകരിച്ചെങ്കിലും വാഹനപരിശോധന നടത്തുമ്പോൾ ഇതൊക്കെ സ്വാഭാവികമെന്നായിരുന്നു മറുപടി. ഇത് പൊലീസുമായി വാക്കേറ്റത്തിന് കാരണമായി. ലോക്കൽ സെക്രട്ടറിയുടെയും ആംബുലൻസിലുള്ളവരുടെയും ഫോട്ടോ സി.ഐ മൊബൈലിൽ പകർത്തിയെന്നു ഇവർ പറയുന്നു. ബഹളം കേട്ടു പരിസരവാസികൾ ഉണരുന്നുവെന്ന് മനസിലാക്കിയ സി.ഐ ജീപ്പുമായി സ്ഥലംവിടുകയും ചെയ്തെന്നാണ് ഇവരുടെ ആരോപണം.