ക്ഷേത്രദർശനത്തിന് പോയ വീട്ടമ്മയെ ബൈക്കിലെത്തിയ ആൾ പീഡിപ്പിക്കാൻ ശ്രമം: സംഭവം ചെമ്മരുതിയില്!
വർക്കല: ക്ഷേത്രദർശനത്തിന് കാൽനടയായി പോവുകയായിരുന്ന വീട്ടമ്മയെ പൾസർബൈക്കിലെത്തിയ ആൾ കഴുത്തിൽ വാൾവച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. പനയറ സ്വദേശിയായ 50 വയസ് പ്രായമുളള വീട്ടമ്മയ്ക്ക് നേരേയാണ് ആക്രമണം നടന്നത്.
ഇവർ ഒറ്റയ്ക്ക് ക്ഷേത്രത്തിലേക്ക് നടന്നുപോകവെ അല്പം അകലെ വച്ചാണ് ജാക്കറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ആക്രമണം നടത്തിയത്. ബൈക്ക് വേഗത കുറച്ച് നിർത്തുന്നത് കണ്ട് വീട്ടമ്മ ഭയന്ന് നിലവിളിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുന്തുടർന്നെത്തിയ അക്രമി വാളുപോലുളള ആയുധം വീട്ടമ്മയുടെ കഴുത്തിൽ വച്ച ശേഷം വായ പൊത്തിപ്പിടിച്ച് അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുളള റോഡിൽ വിജനമായ സ്ഥലത്ത് വച്ചാണ് സംഭവം.
പിടിവലിക്കും ഉന്തിനും തളളിനും ഇടയിൽ ഓടി മാറിയ വീട്ടമ്മ നിലവിളിച്ച് ബഹളംകൂട്ടി. അല്പദൂരം വീണ്ടും ഓടിയെങ്കിലും നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമി ബൈക്കും ആയുധവും ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെട്ടു. അയിരൂർ പൊലീസെത്തി ആയുധവും ബൈക്കും കസ്റ്റഡിയിലെടുത്തു. നാടകത്തിന് ഉപയോഗിക്കുന്ന വാളാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയ പൾസർ ബൈക്കാണ് ഇയാൾ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
ആക്രമിക്കപ്പെട്ട വീട്ടമ്മ മാലയോ ആഭരണങ്ങളോ അണിഞ്ഞിരുന്നില്ല. അതിനാൽ പീഡനശ്രമമാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ആറ്റിങ്ങൽ ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ വീട്ടമ്മയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അക്രമിക്കു വേണ്ടിയുളള തെരച്ചിൽ ഊർജ്ജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.