നെയ്യാറ്റിൻകര ബാർക്കോഴ കേസ്: സിപിഎം അംഗങ്ങൾക്കെതിരെ നടപടി!! കൗണ്‍സിലര്‍മാര്‍ കുടുങ്ങും!
നെയ്യാറ്റിൻകര: സർക്കാർ വക പ്രി പ്രൈമറി സ്‌കൂളിന്റെ ഗേറ്റ് അടച്ചു പൂട്ടി ബാർ ലൈസൻസ് ലഭിക്കുവാനുള്ള ദൂരപരിധി നിലനിറുത്താനായി ബാർ മുതലാളിയോട് നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർമാരിൽ ചിലർ 30 ലക്ഷം രൂപ വാങ്ങിയതായ ആരോപണത്തെ കുറിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇതോടെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാരൊഴികെ മറ്റ് മുഴുവൻ സി.പി.എം കൗൺസിലർമാരും പാർട്ടി നിരീക്ഷണത്തിലായി.
ഇതിനിടെ മണലൂരിലെ ഹോളോബ്രിക്സ് കമ്പനി ഉടമയിൽ നിന്നും 2 ലക്ഷം രൂപ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.പി.ശ്രീകണ്ഠൻനായരെ പാർട്ടിയിൽ നിന്നും ആറ് മാസത്തേക്ക് സസ്പെന്റു ചെയ്തിരുന്നു. നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൻ ഡബ്ള്യു. ആർ.ഹീബ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ബാർ കോഴക്കേസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. ബാർ തുടങ്ങാനായി വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും 330 മീറ്റർ ദൂരപരിധി വേണം. ഇത് ഒപ്പിച്ചെടുക്കുവാനായാണ് നഗരസഭാ കൗൺസിൽ ഗേറ്റ് അടച്ചു പൂട്ടാൻ തീരുമാനിച്ചത്. ഉടൻ തന്നെ തീരുമാനം സർക്കുലറായി. രാത്രി തന്നെ ഗേറ്റ് പൂട്ടുവാൻ ശ്രമം നടന്നത് നാട്ടുകാരും നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബുവും ചേർന്ന് തടഞ്ഞു. 30 ലക്ഷം രൂപ കൗൺസിലർമാർക്കായി നൽകിയയെന്ന് ഉടമ പറയുന്നു. ബാർ വിഷയം വഷളായതോടെ ഉമട കാശ് തിരികെ ചോദിച്ചതാണ് പ്രശ്നമായത്. ഇപ്പോൾ ദൂരപരിധി കുറയ്ക്കുകയും ചെയ്തു. ഇതിന്മേലാണ് സി.പി.എം. ജില്ലാ നേതൃത്വം അന്വേഷണം ആരംഭിച്ചത്.
അതേ പോലെ 2014 ൽ യു.ഡി.എഫ് ഭരിച്ചിരുന്നപ്പോഴാണ് മണലൂരിലെ ഹോളോബ്രിക്സ് കമ്പനിക്ക് ലൈസൻസ് നൽകിയത്. എൽ.ഡി.എഫ് അധികാരത്തിൽ വന്നതോടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഉടമ കൗൺസിലർക്ക് തുക നൽകി. വീണ്ടും കൗൺസിലർ തുക ആവശ്യപ്പെടുന്നത് ഉടമയുടെ ഭാര്യ മൊബൈലിൽ എടുത്ത് സി.പി.എം.സംസ്ഥാന സെക്രട്ടറിക്ക് നൽകുകയായിരുന്നു. ഇതിന്മേൽ നടന്ന അന്വേഷണത്തിലാണ് കെ.പി.ശ്രീകണ്ഠൻനായരെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെന്റു ചെയ്തത്.
ഇതേകുറിച്ച് സത്യ സന്ധമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകണ്ഠൻനായർ നഗരസഭാ സെക്രട്ടറിയെ തടഞ്ഞു വച്ചിരുന്നു. ഏതിനും പാർട്ടി നടപടിയുടെ പേരിൽ സി.പി.എം അംഗങ്ങളുടെ തലയുരുളുന്നതും കാത്തിരിക്കുകയാണ് ബി.ജെ.പി.യും കോൺഗ്രസ് കൗൺസിലർമാരും. ചെയർപേഴ്സൻ മാറിക്കഴിഞ്ഞാൽ പഴയ കോൺഗ്രസ് കൗൺസിലറായ എസ്.എസ്.ജയകുമാറിന്റെ നേതൃത്വത്തിൽ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളും അണിയറയിൽ തുടരുന്നു.