കാർ തട്ടിയെടുത്തു വില്പന; നമ്പർ മാറ്റി തമിഴ്നാട്ടിലേക്ക് കടത്തും, അഞ്ചംഗ സംഘം അറസ്റ്റിൽ
പാലോട്: കാർ തട്ടിയെടുത്ത് വില്പന നടത്തുന്ന അഞ്ചംഗ സംഘത്തെ പാലോട് പൊലീസ് അറസ്റ്റ് ചെയ്‌തു. പൂന്തുറ മാണിക്യവിളാകം പുതുവൽപുത്തൻ വീട്ടിൽ തൻസീർ (29), ജവഹർ ലൈനിൽ സജാദ് (19), യാസർ മൻസിലിൽ ജാബിർ ഖാൻ (22), പള്ളി സ്ട്രീറ്റിൽ ഷഫീർ (36), വള്ളക്കടവ് പത്തേക്കർ സദ്ദാംനഗറിൽ ഉവൈസ് (22) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ ഒരാളുടെ സുഹൃത്തായ പാലോട് സ്വദേശി ഷാഫിയുടെ ഉടമസ്ഥതയിലുള്ള കാർ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഉമ്മയെ ആശുപത്രിയിലെത്തിക്കാനെന്ന വ്യാജേന കാർ കൊണ്ട് പോവുകയും രജിസ്ട്രേഷൻ നമ്പർ തിരുത്തി തമിഴ്നാട്ടിലേക്ക് കടത്തുകയുമായിരുന്നു.
തിരുവനന്തപുരം ഫോർട്ട്, പൂന്തുറ, മെഡിക്കൽ കോളേജ്, കഴക്കൂട്ടം, കടയ്‌ക്കൽ, വിതുര എന്നീ സ്റ്റേഷൻ പരിധികളിൽ സമാനമായ തട്ടിപ്പുകൾ പ്രതികൾ നടത്തിയിട്ടുള്ളതായും സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനുള്ളതായും പൊലീസ് പറഞ്ഞു. സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐ മധുപൻ, സി.പി.ഒമാരായ അൻസറുദീൻ, രവീന്ദ്രൻ, പ്രദീപ്, രജിത്ത് രാജ്, രാജേഷ്,ഷിബു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരെപ്പറ്റി പോലീസ് വിശദമായി അന്വേഷിക്കുകയാണ്.