ക്ഷേമനിധി തുക തട്ടിപ്പ്: തൊഴിലാളി നേതാവ് റിമാന്റില്‍, ഓഫീസില്‍ പണമടക്കാതെ വ്യാജ രസീത് നല്കി!!
നെയ്യാറ്റിൻകര: ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മാസവരിത്തുക തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ജില്ലാ കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) ജില്ലാ സെക്രട്ടറി പരശുവയ്ക്കൽ ആയുമങ്കാട് വിഷ്ണുമന്ദിരത്തിൽ വേണുഗോപാലൻ നായരെ (63) റിമാന്റ് ചെയ്തു.
നെയ്യാറ്റിൻകര, പരശുവയ്ക്കൽ പ്രദേശങ്ങളിലെ കെട്ടിടനിർമ്മാണം തൊഴിലാളികൾ ക്ഷേമനിധി ഓഫീസിൽ അടയ്ക്കാനുള്ള മാസവരിത്തുക വേണുഗോപാലൻ നായരുടെ കൈയിലാണ് ഏൽപ്പിച്ചിരുന്നത്. തുക ക്ഷേമിനിധി ഓഫീസിൽ അടയ്ക്കാതെ വ്യാജ സീൽ പതിപ്പിച്ച രസീത് ഇയാൾ തൊഴിലാളികൾക്ക് നൽകി.
അംഗങ്ങളെ ചേർക്കുന്നതിനായി അവരുടെ വയസ് തെളിയിക്കുന്നതും ഡോക്ടർ സർട്ടിഫിക്കറ്റുകളെല്ലാം ഇത്തരത്തിൽ വ്യാജമായിട്ടാണ് നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുപുറം സ്വദേശി സുരേന്ദ്രനും മാറനല്ലൂർ സ്വദേശിനിയും ക്ഷേമനിധി ഓഫീസർക്ക് നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ക്ഷേമനിധി ചെയർമാനും ചില അംഗങ്ങളും നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കെട്ടിട നിർമ്മാണത്തൊഴിലാളികളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കിയശേഷം ഇവരുടെ മാസവരിത്തുക ഇയാൾ വ്യാജ രസീതുണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു.
അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു. വ്യാജ രേഖയുണ്ടാക്കിയതിനും വഞ്ചനാക്കുറ്റത്തിനുമാണ് കേസെടുത്തത്.