കോവളത്ത് അജ്ഞാത മൃതദേഹം; ബുധനാഴ്ച കടലിൽ ചാടിയ യുവാവിന്റേതെന്ന് സംശയം!
കോവളം: പനത്തുറക്കും പൂന്തുറക്കുമിടയിൽ കടലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച പാതിരാത്രിയിൽ കടലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹമാണെന്ന് സംശയം. ഇന്നലെ ഉച്ചയോടെ കടലിൽ ഒഴുകി നടക്കുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടത്.
വിവരമറിഞ്ഞ് തീരദേശ പോലീസ് എസ്ഐ ഷാനിബാസിന്റെ നേതൃത്വത്തിലെത്തിയ സംഘം മൃതദേഹം വിഴിഞ്ഞം തുറമുഖത്തെത്തിച്ച് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോവളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാൺമാനില്ലെന്ന പരാതി സമീപ സ്റ്റേഷനുകളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്നോടെ പോലീസും സ്വകാര്യ ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരും നോക്കി നിൽക്കെ ഒരു യുവാവ് കടലിലേക്ക് എടുത്തു ചാടിയിരുന്നു. കടൽപ്രക്ഷുബ്ധമായിരുന്നതിനാൽ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല. തിരയെ വകവയ്കാതെ ചാടിയ യുവാവ് ആദ്യം നീന്തി ഒരു പാറയിൽ കയറിയെങ്കിലും വീണ്ടും വെള്ളത്തിൽ ചാടിയതോടെ കാണാതാവുകയായിരുന്നു. താൻ മണക്കാട് സ്വദേശിയാണെന്നും കണ്ണൂരിൽ ജോലി ചെയ്യുന്നതായും സെക്യൂരിറ്റി ജീവനക്കാരോട് പറഞ്ഞ ഉടനെ കടലിലേക്ക് ചാടുകയായിരുന്നു. അത്കൊണ്ടാണ് മൃതദേഹം കടലിൽ ചാടിയ യുവാവിന്റേതാണെന്ന സംശയം ഉയരാൻ കാരണം.
Comments
English summary
Thiruvananthapuram Local News: Dead body found in Kovalam