കാലവർഷക്കെടുതി: ദുരന്തബാധിതർക്ക് രണ്ടു ഗഡുക്കളായി തുക നൽകും
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വീട് പൂർണമായി നഷ്ടമായവർക്ക് ഇവ പുനർ നിർമിക്കുന്നതിനുള്ള നാല് ലക്ഷം രൂപ രണ്ട് ഗഡുക്കളായി നൽകുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
വീട് നിർമാണം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ആദ്യ ഗഡു അനുവദിക്കും. വീടിന്റെ നിർമ്മാണം 25 ശതമാനം പൂർത്തീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ബാക്കി തുകയും അനുവദിക്കും. 75 ശതമാനത്തിലധികം തകർച്ച നേരിട്ട വീടിനെ വാസയോഗ്യമല്ലാതായ വീട് എന്ന് അംഗീകരിച്ചിട്ടുണ്ട്. വീട് തകർന്ന അതേ സ്ഥലത്താണ് ദുരന്തബാധിതർ അത് പുനർനിർമ്മിക്കുന്നതെങ്കിൽ തദ്ദേശസ്ഥാപനം ഒരു ദിവസത്തിനുള്ളിൽ അനുമതി നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം നൽകാൻ കഴിഞ്ഞ ദിവസത്തെ പ്രത്യേക മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. പൂർണമായും സ്ഥലം ഒഴുകിപ്പോയവർക്ക് വേറെ സ്ഥലം നൽകും. കേരളത്തിൽ സ്വന്തമായി സ്ഥലം ഇല്ല, നിലവിലെ സ്ഥലം വീട് വയ്ക്കുന്നതിന് അനുയോജ്യമല്ല എന്നീ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സ്ഥലം വാങ്ങാനായി ആറു ലക്ഷം രൂപയോ പ്രമാണത്തിൽ ഉള്ള തുകയോ ഏതാണോ കുറവ് അത് അനുവദിക്കും.
നിലവിലെ നിരക്ക് കുറവാണ്, അല്ലെങ്കിൽ പുതിയത് നിശ്ചയിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി, ധന് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 121.01 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2016 മുതലുള്ള മൊത്തത്തിലുള്ള കുടിശിക തീർക്കാൻ 12 കോടി, 2016 മുതൽ സംസ്ഥാന സർക്കാർ നൽകാനുണ്ടായിരുന്ന പ്രളയക്കെടുതിയുടെ കുടിശിക തീർക്കാൻ 44.82 കോടി രൂപ, 2018 ലെ നഷ്ടപരിഹാര ഇനത്തിൽ 64.19 കോടി എന്നിങ്ങനെയാണിത്.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ചെറുക്കാനാവശ്യമായ മാർഗരേഖ തയ്യാറാക്കാൻ റവന്യു അഡിഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി കൺവീനറും കെ.എസ്.ആർ.ഇ.സിയുടെ ഡയറക്ടർ, സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞൻ ഡോ. വി.പി. ദിനേശൻ, കൊച്ചി സർവ്വകലാശാലയിലെ ഡോ.എസ്. അഭിലാഷ്, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് സീനിയർ കൺസൾട്ടന്റ് ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രതിനിധി എന്നിവർ അടങ്ങുന്ന സാങ്കേതിക സമിതിയെ നിയോഗിച്ചു.
ദുരന്തത്തിൽ
പ്രമാണങ്ങൾ,
സർട്ടിഫിക്കറ്റുകൾ
തുടങ്ങിയ
പ്രധാനപ്പെട്ട
രേഖകൾ
നഷ്ടപ്പെട്ടവർക്ക്
ഇവ
പുനർസൃഷ്ടിച്ച്
നൽകാൻ
വിവിധ
വകുപ്പുകളെ
ഉൾപ്പെടുത്തി
പ്രത്യേക
ക്യാമ്പ്
സംഘടിപ്പിക്കാൻ
ജില്ലാ
കളക്ടർമാരെ
ചുമതലപ്പെടുത്തിയതായും
മന്ത്രി
അറിയിച്ചു.