ചാരായ കടത്ത് സംഘവുമായി ഏറ്റുമുട്ടൽ: രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
മലയിൻകീഴ്: വ്യാജമദ്യ സംഘത്തെ പിടികൂടാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ചാരായ സംഘത്തിലെ രണ്ട് പേർ രക്ഷപ്പെട്ടു. കാട്ടാക്കട എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരായ കള്ളിക്കാട് മൈലക്കര സ്വദേശി രജിത് (36), ആര്യനാട് സ്വദേശി ജിതേഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെ മാറനല്ലൂർ മൂലക്കോണത്താണ് സംഭവം. ചാരായക്കടത്തുകാരായ കുറ്റിച്ചൽ സ്വദേശികളോട് 5 ലിറ്റർ ചാരായം ആവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർ ഫോൺ ചെയ്‌തിരുന്നു. രാവിലെ 11 ഓടെ മാറനല്ലൂരിൽ വച്ച് ചാരായം കൈമാറ്റം ചെയ്യാമെന്ന് ധാരണയായി.
പറഞ്ഞപ്രകാരം സംഘത്തിലെ ഒരാൾ ബൈക്കിൽ മറ്റൊരാളെ പുറകിലിരുത്തി ചാരായവുമായി നെയ്യാറ്റിൻകര ഭാഗത്ത് നിന്നും മൂലക്കോണത്തെത്തി. കടയുടെ മറവിൽ നിന്ന ഉദ്യോഗസ്ഥർ റോഡിലേക്കിറങ്ങിയതും ഇവരെ മുമ്പ് കണ്ടിട്ടുള്ള ഒരാൾ ബൈക്കുമായി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ബൈക്ക് പിടിച്ചു നിറുത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ ജിതേഷിനെ സംഘത്തിലെ ഒരാൾ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു വീഴ്‌ത്തി. കൂടെയുണ്ടായിരുന്നയാൾ രജിത്തിന്റെ കൈയിൽ കടിച്ചു മുറിവേല്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ് സ്ഥലത്തെത്തിയപ്പോൾ സംഘം ഇടറോഡിലൂടെ ഓടിമറഞ്ഞു. മാറനല്ലൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.

സംഭവ സ്ഥലത്ത് നിന്നും ചാരായ സംഘത്തിന്റെ മൊബൈൽ ഫോണും ബൈക്കും കിട്ടിയിട്ടുണ്ട്. നിരവധി അബ്‌കാരി കേസുകളിൽ പ്രതികളാണ് ഇവരെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും എക്‌സൈസ് അധികൃതർ അറിയിച്ചു. മാറനല്ലൂർ പൊലീസ് കേസെടുത്തു.












Click it and Unblock the Notifications