വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൊച്ചിയിൽ മറവ് ചെയ്തുു: അജ്ഞാത മൃതദേഹമെന്ന്!
വിഴിഞ്ഞം: കൊച്ചിയിൽ കടലിൽ കാണാതായ അടിമലത്തുറ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം അജ്ഞാതനാണെന്ന് കരുതി കൊച്ചി നഗരസഭയും പൊലീസും ചേർന്ന് മറവ് ചെയ്‌തു. ചോവര അമ്പലത്തുമൂല കൊച്ചുത്രേസിയ ഹൗസിൽ സേവ്യറുടെ (50) മൃതദേഹമാണ് കഴിഞ്ഞ 19ന് മറവ് ചെയ്‌തത്. കാണാതായെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം അറിഞ്ഞത്.
ഈ മാസം 2നാണ് അടിമലത്തുറയിൽ നിന്ന് മറ്റ് മൂന്നു പേർക്കൊപ്പം സേവ്യർ മത്സ്യബന്ധനത്തിനായി കൊച്ചിയിലേക്ക് പോയത്. 11ന് മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടിൽ കിടന്നുറങ്ങി. ഉണർന്നു നോക്കിയപ്പോൾ സേവ്യറെ ബോട്ടിൽ കണ്ടില്ലെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ഇത് ഇവർ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ മറ്റെവിടെയെങ്കിലും ജോലിക്ക് പോയതെന്നാണ് കരുതി വീട്ടുകാർ തിരക്കിയതുമില്ല. എന്നാൽ ഇത്രയും ദിവസമായിട്ടും തിരികെ വരാത്തതിനെത്തുടർന്ന് സംശയം തോന്നിയ വീട്ടുകാർ ഇന്നലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സേവ്യറെ കാണാതായ കൊച്ചി മുനമ്പിന്റെ പരിധിയിൽ വരുന്ന മുളവുകാട് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് 12 ന് സേവ്യറിനോട് സാമ്യമുള്ള ഒരാളുടെ മൃതദേഹം കിട്ടി എന്ന് പൊലീസ് അറിയിച്ചത്. ബന്ധുക്കൾ ഉടൻ കൊച്ചിയിലെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച വസ്‌ത്രം സേവ്യറിന്റെതാണെന്ന് തിരിച്ചറിഞ്ഞു.
സംഭവത്തെക്കുറിച്ച് മുളവുകാട് പൊലീസ് പറയുന്നത് ഇങ്ങനെ: 12ന് കടൽക്കരയിൽ നിന്നാണ് അജ്ഞാതമൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ മുങ്ങി മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ശരീരത്തിൽ മുറിവേറ്റ പാടുകളോ മറ്റ് അസ്വാഭാവികതയോ ഒന്നും കണ്ടെത്താനായില്ല. അജ്ഞാത മൃതദേഹമായതിനാൽ ഏഴ് ദിവസം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചശേഷം നഗരസഭയുടെ അനുമതിയോടെ എറണാകുളത്തെ പൊതു ശ്മശാനത്തിൽ മറവ് ചെയ്തു.
അതേസമയം, സേവ്യറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അൽഫോൺസയാണ് സേവ്യറിന്റെ ഭാര്യ. സോണിയ, സോജൻ, സാജൻ, സോന എന്നിവർ മക്കളാണ്.