പൊന്നറ സ്കൂളിൽ ഭക്ഷ്യവിഷബാധ: രണ്ടു കുട്ടികൾ വെന്റിലേറ്ററിൽ, സ്കൂള്‍ അധികൃതര്‍ വിവരം മറച്ചുവച്ചു!
തിരുവനന്തപുരം: മുട്ടത്തറ പൊന്നറ ശ്രീധർ മെമ്മോറിൽ യു.പി സ്‌കൂളിൽ നിന്നും നൽകിയ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് നാല് വിദ്യാർത്ഥികളെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഒരു കുട്ടി വെന്റിലേറ്ററിലാണ്. ഒരു കുട്ടി അപകട നില തരണം ചെയ്തു. മറ്റ് രണ്ട് പേരെ ഇന്നലെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു. വള്ളക്കടവ് റോസ് ലെയിൻ ഹൗസ് നമ്പർ 34 പൊന്നറ നഗർ ടി സി 42/1076 സ്വദേശിയും ഇപ്പോൾ മുട്ടത്തറ സഹകരണ ബാങ്കിന് പിന്നിലായി വാടകയ്ക്ക് താമസിക്കുന്ന മുരുകൻ - വിജി ദമ്പതികളുടെ മകളും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമായ മഹിമ(10)യുടെ ആരോഗ്യ നിലയയാണ് ഗുരുതരമായി തുടരുന്നത്.
അതേസമയം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സ്‌കൂൾ അധികൃതർ മറച്ചുവച്ചെന്നാരോപിച്ച് സ്‌കൂളിനു മുന്നിൽ രക്ഷിതാക്കള് പ്രതിഷേധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്‌കൂളിൽ പരശോധന നടത്തി. എന്നാൽ സംഭവം മറച്ചുവച്ചിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചഭക്ഷണത്തിനു മുൻപായി നൽകിയ മുട്ടയും പാലുമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് സംശയം. അസ്വസ്ഥത അനുഭവപ്പെട്ട നാലു കുട്ടികളെ ശനിയാഴ്ച വൈകിട്ട് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹിമ, മാഹി , മഞ്ജിമ, റിനീഷ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മഹിമ, റിനീഷ എന്നിവർ വെന്റലേറ്ററിലാണ്. വാർഡിലായിരുന്ന മറ്റു രണ്ടു കുട്ടികളെ ഇന്നലെ വൈകിട്ട് ഡിസ്ചാർജ് ചെയ്‌തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മുട്ടത്തറയിലെ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെയും മറ്റൊരു കുട്ടിയേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ രക്ഷകർത്താവ് ഇന്നലെ മറ്റു രക്ഷകർത്താക്കളോട് സംഭവം പറഞ്ഞതോടെയാണ് പ്രതിഷേധം തുടങ്ങിയത്. എന്നാൽ സ്‌കൂളിലെ 180 കുട്ടികൾ മുട്ടയും പാലും കഴിച്ചതാണെന്നും സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.
സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. പ്രതഷേധത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. എന്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നും കുട്ടി അവശനിലയിലാകുവാനുള്ള കാരണം പരിശോധനക്കയച്ച കൾച്ചതിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നും എസ്.എ.ടി. സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാർ അറിയിച്ചു.