സാന്ത്വന പരിചരണമാണ് ഭൂരിഭാഗം കാൻസർ രോഗികൾക്കും ആശ്രയം : ഗവർണർ
തിരുവനന്തപുരം: രാജ്യത്ത് പ്രതിവർഷം ഒരു ദശലക്ഷത്തിലധികം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതിൽ ഭൂരിഭാഗം പേരുടെയും ഏകആശ്രയം സാന്ത്വനപരിചരണമാണന്നും ഗവർണർ പി.സദാശിവം പറഞ്ഞു. പത്മശ്രീ ജേതാവും പാലിയം ഇന്ത്യയുടെ ചെയർമാനുമായ ഡോ. എം.ആർ രാജഗോപാലിന് സാന്ത്വന പരിചരണ പ്രവർത്തകരുടെ കൂട്ടായ്മ നൽകിയ സ്വീകരണ ചടങ്ങ് വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലരിലും കാൻസറിന്റെ മൂന്നാമത്തെയും നാലമത്തെയും ഘട്ടത്തിലാണ് രോഗം കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെയാണ് സാന്ത്വനപരിചരണത്തിന് പ്രസക്തിയേറുന്നത്. എന്നാൽ രോഗികളുടെ ഒരു ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമേ പരിചരണം ലഭിക്കുന്നുള്ളൂ. രാജ്യത്തെ മൊത്തംജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുളള കേരളം സാന്ത്വന പരിചരണ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് യുവാക്കൾക്കിടയിൽ ഉൾപ്പടെ ബോധവത്കരണം നടത്തേണ്ടതുണ്ട്.

സാന്ത്വന പരിചരണത്തെ കുറിച്ചുള്ള ഗവേഷണം കേരളത്തിലെ സർവ്വകലാശാലകളിൽ പ്രോത്സാഹിപ്പിക്കണം. സംസ്ഥാനത്തെ ആരോഗ്യ നയം അർബുദ ചികിത്സയ്ക്കും സാന്ത്വന പരിചരണത്തിനും പ്രാധാന്യം നൽകിയുള്ളതാണെന്നും ഗവർണ്ണർ പറഞ്ഞു. രാജ്യത്ത് 25000ൽ അധികം പേരെങ്കിലും ആരോഗ്യ കാരണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ഡോ.എം.ആർ രാജഗോപാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സാന്ത്വന പരിചരണ പ്രവർത്തക കൂട്ടായ്മയുടെ ഉപഹാരം ഗവർണ്ണർ പി.സദാശിവം രാജഗോപാലിന് സമ്മാനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.എസ്.ശിവകുമാർ, ഒ.രാജഗോപാൽ, മേയർ വി.കെ പ്രശാന്ത്, സംഘാടക സമിതി കൺവീനർ കെ.വിജയകുമാരൻ നായർ, നാരായണൻ പുതുക്കുടി, ഡോ. എം.ബി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications