മൈലം ജിവി രാജ സ്കൂളിലെ ഭക്ഷ്യ വിഷബാധ; ചികിത്സ നിഷേധിച്ചു, വിദ്യാർത്ഥികളെ പൂട്ടിയിട്ടെന്ന് ആരോപണം
നെടുമങ്ങാട്: മൈലം ജിവി രാജ സ്പോർട്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ മറച്ചുവെക്കാനും ചികിത്സ നിഷേധിക്കാനും അധികൃതർ ശ്രമിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് 20 പെൺകുട്ടികളും 28 ആൺകുട്ടികളും ഉൾപ്പെടെ 48 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്.
പത്തര മണിയോടെ കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടാകുകയായിരുന്നു. ചികിത്സ കഴിഞ്ഞെത്തിയ വിദ്യാർത്ഥികളെ ചൊവ്വാഴ്ച രാവിലെ മുതൽ സിക്ക് റൂമിൽ പ്രവേശിപ്പിക്കുകയും പുറത്തുവിടാതെ അടച്ചിടുകയും ചെയ്തതായി രക്ഷിതാക്കൾ ആരോപിച്ചു. സിക്ക് റൂമിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥികളിൽ രണ്ടുപേർക്ക് വീണ്ടും ഛർദ്ദി കൂടിയതോടെ ഇന്നലെ ഉച്ചയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വിവരം പുറത്തറിയാതിരിക്കാനാണ് കുട്ടികളെ പൂട്ടിയിട്ടതെന്നാണ് ആരോപണം. എന്നാൽ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ചികിത്സ നടത്തിയ അസുഖമുള്ള കുട്ടികളെ പരിചരിക്കുന്നതിനായി സിക്ക് റൂമിൽ എത്തിച്ചതിനെയാണ് തെറ്റായ വ്യാഖ്യാനം ഉണ്ടായതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
അസുഖം മറ്റുള്ളവർക്ക് പകരാതിരിക്കാനാണ് ഈ മുൻകരുതലെടുത്തതെന്നും അവർ പറഞ്ഞു.സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും തുടർച്ചയായുള്ള ഭക്ഷ്യവിഷബാധയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.സ്‌കൂളിൽ ആകെ 283 കുട്ടികളാണ് പഠിക്കുന്നത്. രണ്ടുവർഷം മുൻപും ഇവിടത്തെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.