പടിഞ്ഞാറേകോട്ടയിലെയും ഈഞ്ചയ്ക്കലിലെയും കുഴികൾ നികത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: പടിഞ്ഞാറേകോട്ടയിലും ഈഞ്ചയ്ക്കൽ ജംഗ്ഷനിലും ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡിലെടുത്ത കുഴികൾ ഉടൻ നികത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. വള്ളക്കടവ് ഈഞ്ചയ്ക്കൽ റോഡിലെ വഴിവിളക്കുകൾ നന്നാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
നടപടിയെടുത്ത ശേഷം പൊതുമരാമത്ത് (നിരത്തുകളും പാലങ്ങളും, ഇലക്ട്രിക്കൽ) വിഭാഗങ്ങളിലെ എക്സിക്യുട്ടിവ് എൻജിനിയർമാർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണം. വെള്ളം കെട്ടി നിന്ന് രൂപം കൊള്ളുന്ന കുഴികളിൽ വെളിച്ചക്കുറവ് കാരണം ചെറിയ വാഹനങ്ങളാണ് അപകടങ്ങളിൽപ്പെടുന്നത്. വള്ളക്കടവ് കാരാളി പാലം അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
പാലത്തിന്റെ അടിഭാഗത്തെ കമ്പികൾ തകർന്നുവീഴാറായ അവസ്ഥയിലാണ്. കോൺക്രീറ്റ് പാളികളും കമ്പികളും അടർന്നുവീണു. കൈവരികൾ പൂർണമായും തകർന്നു. പാലം ഏതു സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ്. വവാമൂലയും കാരാളിയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. മാളുകളും സ്വകാര്യ ആശുപത്രികളും ർ വർദ്ധിച്ചതോടെ ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടിയതായി പരാതിയിൽ പറഞ്ഞു. എക്സിക്യൂട്ടിവ് എൻജിനിയർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണം.