കോവളത്തിന് നാലുകോടിയുടെ സമഗ്ര വികസന പദ്ധതി - മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കോവളം: അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ കോവളത്തിന്റെ സമഗ്ര വികസന പദ്ധതിയ്ക്കായി നാലുകോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കരകൗശല മേഖലയിലെ കലാകാരൻമാരെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെടുത്തി ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരള സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള വെള്ളാർ ക്രാഫ്റ്റ് വില്ലേജിനെ ദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവളം ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും, മാലിന്യ പ്രശ്നം, പാർക്കിംഗ്, സുരക്ഷ, വെളിച്ചം എന്നിവയ്ക്കാണ് പദ്ധതിയിൽ പ്രാമുഖ്യംനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സഹകരണ വിനോദസഞ്ചാര സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എെ.എ.എസ് സ്വാഗതവും ടൂറിസം ഡയറക്ടർ പി.ബാലകിരൺ എെ.എ.എസ് റിപ്പോർട്ടും അവതരിപ്പിച്ചു.
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല, ജില്ലാ പഞ്ചായത്ത് മെമ്പർ ലതാകുമാരി, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ലീലാഭായി, ശാലിനി, പൂജ വേണുഗോപാൽ, പി.എസ്, ഹരികുമാർ, വെങ്ങാനൂർ കെ. ശ്രീകുമാർ, വെങ്ങാനൂർ ബ്രൈറ്റ്, തെന്നൂർകോണം ബാബു, തുടങ്ങിയവർ സംസാരിച്ചു.