അമ്മായി അമ്മയുമായി സ്വത്ത് തർക്കം; ഇഷ്ടികയെടുത്ത് തലക്കടിച്ചു, മരുമകൻ അറസ്റ്റിൽ!!
നേമം: കരമനയിൽ അമ്മായി അമ്മയെ തലയ്ക്കടിച്ച് പരിക്കേൽപിച്ച ആളെ അറസ്റ്റ് ചെയ്തു. തമലം അംബേദ്കർ നഗർ സ്വദേശി സതീശ് (37) ആണ് ഭാര്യാമാതാവ് സുമതിയെ (63) തലയ്ക്കടിച്ച് പരിക്കേൽപിച്ച കേസിൽ അറസ്റ്റിലായത്. സ്വത്ത് തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത്.
സുമതിയുടെ മകൾ റീനയെ പ്രണയിച്ചു വിവാഹം കഴിച്ച ഇയാൾ സുമതിയുടെ പേരിലുള്ള 5½ സെന്റ് സ്ഥലവും വീടും തന്റെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുക പതിവായിരുന്നത്രെ. ഞായറാഴ്ച വൈകിട്ട് 5ന് സതീശന്റെ വീടിന് സമീപം സുമതി താമസിക്കുന്ന വീട്ടിലെത്തി മദ്യലഹരിയിലായിരുന്ന ഇയാൾ കൈയ്യിൽ കരുതിയിരുന്ന ഇഷ്ടികകഷ്ണം കൊണ്ട് സുമതിയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം വീട് ആക്രമിച്ച് നാശനഷ്ടമുണ്ടാക്കി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമതിയെ കരമന പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഒളിവിൽ പോയ സതീശനെ ഇന്നലെ രാത്രി കുഞ്ചാലുംമൂട് ഭാഗത്തു നിന്നും കരമന സബ് ഇൻസ്പെക്ടർ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ജയകുമാർ, എസ് സി.പി.ഒ ഷിബു, സി.പി.ഒ രാജ്യലക്ഷ്മൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.
English summary
Thiruvananthapuram Local News about man arrested