തിരുവനന്തപുരത്തുനിന്ന് മാസങ്ങൾക്കുമുമ്പ് കാണാതായബാലനെ ചെന്നെെയില്‍: കണ്ടെത്തിയത് രണ്ടര മാസം കഴിഞ്ഞ്!
വെള്ളറട: മാസങ്ങൾക്കുമുമ്പ് കാണാതായ ബാലനെ ചെന്നെെയിൽ കണ്ടെത്തി. ഒറ്റശേഖരമംഗലം പുല്ലച്ചകോണം സ്വദേശിയും എട്ടാംക്ളാസ് വിദ്യാർത്ഥിയെയാണ് ഏപ്രിൽ 12ാം തിയതിമുതൽ കാണാതായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ആര്യങ്കോട് പൊലീസ് കേസെടുത്ത് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിൽ മാതാവിന്റെ മൊബൈൽ ഫോണിൽ വന്ന മിസിഡ് കോൾനെ തുടർന്ന് ബാംഗ്ളൂരിൽ ഉണ്ടെന്ന് സംശയത്തെ തുടർന്ന് പൊലീസ് ബാംഗ്ളൂരിൽ പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ചെന്നൈയിൽ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. പൊലീസിനു ലഭിച്ച ഒരു മൊബൈൽ നമ്പരിന്റെ ടവർ ലൊക്കേഷൻ വച്ച് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിലെ തമറം എന്ന സ്ഥലത്തെയാണ് ടവർ കാണിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ആര്യങ്കോട് എസ്. ഐ സൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെന്നൈയിൽ എത്തി നടത്തിയ തിരച്ചലിൽ മാറി മാറി ഹോട്ടലുകളിൽ തുശ്ചമായ വേതനത്തിൽ പണിഎടുത്തുകൊണ്ടിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്നലെ ആര്യങ്കോട് സ്റ്റേഷനിൽ എത്തിച്ച് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി കുട്ടിയെ മാതാവിനോടൊപ്പം വിട്ടയച്ചു.