മാനസികാസ്വാസ്ഥ്യമുള്ള യുവതിയ പീഡിപ്പിച്ചു... ഗർഭിമിയാക്കി, പ്രതി 4 വർഷത്തിന് ശേഷം പോലീസ് പിടിയിൽ
കടയ്ക്കാവൂർ: വിവാഹവാഗ്ദാനം നൽകി മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ പ്രതി നാലുവർഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. പാലാംകോണം പെരുംങ്കുളം എ. എസ്. മൻസിലിൽ മുബാറക്കാണ് ( 36) തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്.
2014 ഏപ്രിൽ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൈക്കാട് സർക്കാർ ആശുപത്രിക്ക് സമീപം അലഞ്ഞ് തിരിഞ്ഞ് നടന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി അനുനയിപ്പിച്ച് കാറിൽ കയറ്റിയശേഷം മുബാറക്ക് അടക്കമുള്ള നാലംഗസംഘം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അവശയായ യുവതിയെ സംഘം റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നാട്ടുകാരാണ് ഇവരെ തലസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് പേരൂർക്കടയിലെ സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് യുവതി ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് പൊലീസിനെ അറിയിച്ചത്. യുവതി പറഞ്ഞ അടയാളങ്ങളുടെ അടിസ്ഥാനത്തിലും സംഭവം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ഒന്നാം പ്രതി സക്കീറിനേയും നാലാം പ്രതി സുരേഷ് കുമാറിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് ഭയന്ന് മൂന്നരവർഷം മുമ്പ് കേസിലെ രണ്ടും മൂന്നും പ്രതികൾ ഗൾഫിലേയ്ക്ക് കടക്കുകയായിരുന്നു. സൗദിയിലായിരുന്ന മൂന്നാം പ്രതി മുബാറക്ക് നാല് വർഷത്തിന് ശേഷം നാട്ടിലെത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്. പി. അശോക് കുമാറിന്റെ നിർദ്ദേശാനുസരണം കടയ്ക്കാവൂർ സി. ഐ. ജി. ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ്. ഐ. റ്റി. പി. സെന്തിൽകുമാർ, സി. പി. ഒമാരായ ഡീൻ, ബിനോജ് എന്നിവരടങ്ങിയ സംഘം മുബാറക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മൂന്നാം പ്രതി ഇപ്പോഴും ഗൾഫിൽ കഴിയുകയാണ്.