ഇളയച്ചന്റെ ലൈംഗീക പീഡനം സഹിച്ചത് 3 വർഷം; പരാതി പറഞ്ഞിട്ടും കാര്യമില്ല, പൂന്തുറയിൽ സംഭവിച്ചത്...
തിരുവനന്തപുരം: അച്ഛനില്ലാത്ത, അമ്മ വിദേശത്തുമായ ഒൻപതാംക്ളാസുകാരിയെ ഇളച്ഛൻ കഴിഞ്ഞ മൂന്ന് വർഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി. സംഭവം പുറത്തറിഞ്ഞതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. പൂന്തുറ പൊലീസിൽ പരാതിയും നൽകി.
മുട്ടത്തറ സ്വദേശിനിയായ പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്. അച്ഛൻ ഉപേക്ഷിച്ചുപോയ കുട്ടിയുടെ മാതാവ് ഗൾഫിൽ ജോലിക്ക് പോയതോടെ കഴിഞ്ഞ നാലുവർഷമായി പെൺകുട്ടിയും അനുജത്തിയും പിതൃസഹോദരന്റെ സംരക്ഷണയിലാണ്. ഇൗ അവസരം മുതലെടുത്താണ് പെൺകുട്ടിയെ ഇളച്ഛൻ പീഡിപ്പിക്കാൻ തുടങ്ങിയത്. പെൺകുട്ടി മുത്തശിയോടും മറ്റ് ബന്ധുക്കളോടും പരാതിപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ അധികൃതരാണ് സംഭവം അന്വേഷിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർക്ക് വിവരം കൈമാറുകയും ചെയ്തത്. പ്രാഥമികാന്വേഷണത്തിൽ സംഭവം വ്യക്തമായതിനെ തുടർന്ന് കുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ വിദേശത്തുനിന്ന് ഇന്നലെ നാട്ടിലെത്തി.
അതേ സമയം പരാതി നൽകിയിട്ടും പൂന്തുറ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു.ഇതേതുടർന്ന് സ്ഥലത്തെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് വരികയാണെന്ന് പൂന്തുറ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു