തിരുവനന്തപുരത്ത് പരാതിക്കാരനെ മർദ്ദിച്ച സംഭവം: ഒരാൾ പിടിയിൽ, തര്‍ക്കം കയ്യാങ്കളിയിലെത്തി!
നെയ്യാറ്റിൻകര: ബാലരാമപുരം സ്റ്റേഷനിൽ പരാതിക്കാരനെ പൊലീസുകാർക്ക് മുന്നിൽ വച്ച് മർദ്ദിച്ച കേസിൽ ഒരാൾ കസ്റ്റഡിയിലായി. ബാലരാമപുരം അഞ്ചുവർദ്ധന എം.എസ് ഭവനിൽ ഷാജഹാനാണ് (47) ഇന്ന് രാവിലെയോടെ പിടിയിലായത്. ഒന്നാം പ്രതിയായ ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി സാദിഖ് അലി, സക്കീർ എന്നിവക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറയുന്നു.
ഷാജിമോനും എ.വി സ്ട്രീറ്റ് കല്ലുവിളാകം സ്വദേശി ഷാജഹാനും തമ്മിലുള്ള തർക്കമാണ് കൈയാങ്കളിയിലെത്തിയത്. ബാലരാമപുരം മാർക്കറ്റ് ലേലവുമായി ബന്ധപ്പെട്ട് ഷാജിമോനും ഷാജഹാനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവരും തെറ്റിപ്പിരിഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി 10 ന് ബാലരാമപുരത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഷാജിമോനെയും സുഹൃത്ത് അൽഅമീനെയും ഷാജഹാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മർദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. തുടർന്ന് പൊലീസുകാരെത്തി രംഗം ശാന്തമാക്കി. ഇതിന് പിന്നാലെ മർദ്ദിച്ചെന്ന പരാതിയുമായി ഷാജിമോൻ സ്റ്റേഷനിലെത്തി.
ഈ സമയം ഡി.വൈ.എഫ്.ഐ നേതാവ് നേതാവ് സാദിഖ് അലി, സക്കീർ എന്നിവർക്കൊപ്പം ഷാജഹാനും പരാതിയുമായെത്തി. ഇതിനിടെയാണ്പരാതി എഴുതുകയായിരുന്ന ഷാജിമോനെ പൊലീസ് നോക്കി നിൽക്കെ സാദിഖ് അലി മർദ്ദിച്ചത്. മുറിയിലുണ്ടായിരുന്ന എ.എസ്.ഐ ശശി സാദിഖ് അലിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ വാക്കേറ്റവുമുണ്ടായി. ഇതിനിടെ ഷാജിമോനെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബന്ധുവുമെത്തി.
ഐത്തിയൂരിൽ സംഘർഷം നടക്കുന്നെന്ന വ്യാജസന്ദേശത്തെ തുടർന്ന് പൊലീസ് സംഘം അങ്ങോട്ട് പോയിരുന്നു. കൂടുതൽ പ്രവർത്തകരെത്തിയതോടെ പൊലീസും കുഴങ്ങി. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ സി.പി.എം നേതാക്കളെത്തി സാദിഖ് അലിയെ സ്റ്റേഷനിൽ നിന്ന് കൂട്ടികൊണ്ടുപോവുകയായിരുന്നു.