ചിറയിൻകീഴിൽ വ്യാപക നാശനഷ്ടം: ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
ചിറയിൻകീഴ്: ചിറയിൻകീഴ് മേഖലയിൽ മഴയിൽ വ്യാപക നാശ നഷ്ടം. ഇന്നലെയും ഈ മേഖലയിൽ രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ശാർക്കര യു.പി.എസിലും അഴൂർ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സ്കൂളിലുമാണ് പുതിയതായി ക്യാമ്പ് ആരംഭിച്ചത്. രണ്ടിടത്തുമായി നൂറ്റിയമ്പതിലേറെപ്പേരെ പാർപ്പിച്ചിട്ടുണ്ട്. നേരെത്തേ ക്യാമ്പ് ആരംഭിച്ച പടനിലം യു.പി സ്കൂളിലും പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും, പുരവൂർ എസ്.വി യു.പി.എസിലും ഇന്നലെയും നിരവധി പേർ പുതിയതായി എത്തി.

വാമനപുരം നദിയിൽ നിന്നുളള വെളളം കയറി വലിയ ഏല, പുളിത്തറ കോളനി, പുരവൂർ കാക്കോട്ട് ഏല, തുടങ്ങിയ ഭാഗങ്ങളിലെ വീടുകളെല്ലാം വെളളത്തിലാണ്. ഗതാഗതം സ്തംഭിച്ച പാലകുന്ന് - ഈഞ്ചയ്ക്കൽ റോഡ് ഇപ്പോഴും വെളളക്കെട്ടിലാണ്. ശാർക്കര ഞാറ്റടി ഹരിശ്രീയിൽ ഗിരിജയുടെ മതിൽ മഴയിൽ ഇടിഞ്ഞ് വീണു. പാലകുന്ന് കുളത്തിൻകര തുണ്ടിൻകര ലിസിയുടെ വീടിന്റെ ഒരു ഭാഗം മഴയിൽ ഇടിഞ്ഞു വീണു. പനയറ വിളാകം കാവിലെ വൻ മരം കഴപുഴകി വീണ് സമീപത്തെ വീടിന്റ മതിൽ തകർന്നു. പാലകുന്ന് തെക്കതിൽ വീട്ടിൽ രാജുവിന്റെ കിണർ കുടുങ്ങി താഴ്ന്നു. കുന്നിൽ സുഗന്ധിയുടെ വീടിന്റെ ഒരു ഭാഗം മഴയിൽ ഇടിഞ്ഞ് വീണു. പുളുന്തുരുത്തി കടവിന് സമീപ പ്രദേശങ്ങളിൽ മഴക്കാലങ്ങളിൽ ശക്തമായ തിരയടി നടക്കുന്നതിനാൽ പല ഭാഗങ്ങളും വെളളം വിഴുങ്ങിയിരിക്കുകയാണ്.
ഇതിനുപുറമേ അഴൂർ കുഴിയം കോളനി, ഇരട്ടക്കലുങ്ക്, പുളിമൂട് , അഴൂർ മൂന്നാറ്റുമുക്ക്, വയലിൽ വീട് കോളനി, പുളുന്തുരുത്തി, അരയത്തുരുത്തി, ആനത്തലവട്ടം എന്നീവിടങ്ങളിലെ നിരവധി വീടുകൾ വെളളത്തിലായി. അഴൂർ- മാടൻവിള, താഴംപളളി- പൂത്തുറ, പണ്ടകശാല- ശാർക്കര , ചക്കുവിളാകം- പൂതക്കുഴി , പാലകുന്ന് - ഈഞ്ചയ്ക്കൽ , പാലകുന്ന് - വലിയ ഏല എന്നീ റോഡുകളിലെല്ലാം മഴയിൽ വെളളക്കെട്ടായി. പലയിടത്തും വ്യാപകമായ കൃഷി നാശവും സംഭവിച്ചു.












Click it and Unblock the Notifications