ചന്ദനമരം കടത്ത്: അഞ്ച് പേരെ പുനലൂരിൽ നാടൻതോക്കുമായി പുളിയറ പോലീസ് അറസ്റ്റ് ചെയ്തു
പുനലൂർ: വനംവകുപ്പ് വാച്ചർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ചന്ദനമരം മുറിച്ച് കടത്തിയ കേസിൽ അഞ്ച് പേരെ നാടൻതോക്കുമായി പുളിയറ പൊലീസ് അറസ്റ്റ് ചെയ്തു. പുളിയറ തേക്കുംമൂട് സ്വദേശികളായ കറുപ്പസ്വാമി (30), ശിവസുരേഷ് (23), മുസ്തഫ (45), കറുപ്പസ്വാമി (33), തെങ്കാശി ഇടൈക്കൽ സ്വദേശി തങ്കദുരൈ (45) എന്നിവരാണ് പിടിയിലായത്.
എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു
ഇന്നലെ ഉച്ചയ്ക്ക് പുളിയറയിൽ വാഹന പരിശോധനയ്ക്കിടെയാണ് ജീപ്പിൽ നാടൻ തോക്കുമായി എത്തിയ സംഘം പിടിയിലായത്. അഞ്ച് തിരകളും കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് ചന്ദനമരം മുറിച്ച് കടത്തിയത് ഇവരാണെന്ന് സമ്മതിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കോട്ടവാസൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് മൂന്ന് കിലോമീറ്റർ അകലെ ഉൾവനത്തിൽ നിന്ന 70സെന്റി മീറ്റർ ചുറ്റുവണ്ണമുളള ചന്ദനമരം മുറിച്ച് കടത്തിയത്. മരം മുറിക്കുന്ന ശബ്ദംകേട്ട് വന വകുപ്പ് വാച്ചർമാർ സ്ഥലത്തെത്തിയെങ്കിലും കൊള്ളസംഘത്തിലെ ഒരാൾ തോക്ക് ചൂണ്ടി ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം ചന്ദനമരത്തിന്റെ പ്രധാന ഭാഗങ്ങളുമായി സംഘം വനപാതയിലൂടെ തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.
മറയൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങളുള്ള പ്രദേശമാണ് ആര്യങ്കാവിലെ കടമാൻപാറ ചന്ദന പ്ലാന്റേഷൻ. ഇതിന് സമീപം കോട്ടവാസലിലെ സ്വാഭാവിക വനമേഖലയിൽ നിന്നാണ് ചന്ദനമരം മുറിച്ച് കടത്തിയത്. കടമാൻപാറ ചന്ദന പ്ലാന്റേഷന് പുറമെ പാലരുവി, കമ്പിലൈൻ, കോട്ടവാസൽ തുടങ്ങിയ വനമേഖലയിൽ നിന്ന് തമിഴ്നാട്ടിൽ നിന്നെത്തുന്ന സംഘങ്ങൾ ചന്ദന മരങ്ങൾ മുറിച്ച് കടത്തുന്നത് പതിവായിരുന്നു. ആയുധധാരികളായെത്തുന്ന ചന്ദനകൊള്ളക്കാരെ നേരിടാൻ വനപാലകർക്ക് കഴിഞ്ഞിരുന്നില്ല. ഇത് കണക്കിലെടുത്താണ് രണ്ട് മാസം മുമ്പ് കടമാൻപാറയിൽ പുതിയ ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.