4.2 കിലോ സ്വർണ്ണം റയിൽവേ പോലീസ് പിടികൂടി; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
പാറശാല: യാതൊരു രേഖകളുമില്ലാതെ അന്യസംസ്ഥാനത്ത് നിന്നും ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ട് വന്ന ഒരു കോടി 32 ലക്ഷം വിലവരുന്ന 4.2 കിലോ സ്വർണ്ണാഭരണങ്ങൾ റയിൽവേ പൊലീസ് പാറശാല വച്ച് പിടികൂടി. ബോംബെയിൽ നിന്നും ടാക്സ് വെട്ടിച്ച് കേരളത്തിൽ എത്തിച്ച സ്വർണ്ണാഭരണങ്ങൾ എറണാകുളത്തും മറ്റുമുള്ള കടകളിൽ കൊടുത്ത ശേഷം നാഗൽകോവിലിലെ ഒരു കടയിലേക്ക് കൊണ്ടുപോകവെ ഇന്നലെ രാവിലെ 11.15 ന്പാറശാല സ്റ്റേഷനിലെത്തിയ ബോംബെ - കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് ട്രെയിനിലെ യാത്രക്കാരായിരുന്ന രാജസ്ഥാനിലെ ജോസ്പൂർ സ്വദേശികളും സ്വാർ ണവ്യാപാരികളുമായ പവൻലിംബ (28),ശ്രാവൺ കുമാർ (30) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒരു ബാഗിനുള്ളിലാക്കി കൊണ്ടുവന്ന സ്വർണ്ണ ശേഖരത്തിൽ 6,7 വളകൾ ഉൾക്കൊള്ളുന്ന 93 പാക്കറ്റും,25 മോതിരങ്ങളും,5 മാലയും ഉൾപ്പെടുന്നു.
തിരുവനന്തപുരം റയിൽവെ എസ്.പി.ക്ക് ലഭിച്ച ഒരു രഹസ്യ സന്ദേശത്തെ തുടർന്ന് റയിൽവെ സർക്കിൾ ഇൻസ്‌പെക്ടർ ജയകുമാർ,പാറശാല സ്റ്റേഷനിലെ എസ്.ഐ.അനിൽകുമാർ,എഎസ്ഐ ഷിബു,സിപിഒ മാരായ അനിൽകുമാർ,ലിജോ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം കണ്ടെത്തിയത്.പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഉടമകളെയും കൂടുതൽ അന്വേഷണങ്ങൾക്കും മേൽ നടപടികൾക്കുമായി റയിൽവെ പൊലീസ് വിവരം അറിഞ്ഞ് പാറശാല എത്തിയ ജി.എസ്.ടി.വകുപ്പ് അധികൃതർക്ക് കൈമാറി.