രണ്ടാം ദിവസവും മത്സ്യ തൊഴിലാളികളുടെ റോഡ് ഉപരോധം; ഗതാഗതം പാടേ നിലച്ചു, സംഘർഷം...
അഞ്ചുതെങ്ങ്: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങിൽ ആരംഭിച്ച റോഡ് ഉപരോധം രണ്ടാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസത്തെക്കാൾ ജനം തിങ്കളാഴ്ച റോഡ് ഉപരോധത്തിന് എത്തിയത് സംഘർഷത്തിന് ഇടയാക്കി.
രാഷ്ട്രീയത്തിനതീതമായി മത്സ്യത്തൊഴിലാളികളുടെനേതൃത്വത്തിൽ ആരംഭിച്ച സമരം ഇടവക വികാരികളുടെനേതൃത്വം കൂടി ഉണ്ടായതോടെ കൂടുതൽ ശക്തമായി. തുടർച്ചയായ ദുരന്തങ്ങളുണ്ടായിട്ടും അധികൃതർ ഇടപെടുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യുന്നില്ലെന്നാരോപിച്ചാണ് പൊതുജനം സ്വമേധയാ സമര രംഗത്തിനിറങ്ങിയത്.
രണ്ടാം ദിവസമായ തിങ്കളാഴ്ച തൊഴിലാളികൾ കൂടുതൽമേഖലകളിലേക്ക് സമരം വ്യാപിപ്പിക്കുകയായിരുന്നു. പ്രധാനറോഡുകൾക്ക് പുറമെ ഇടറോഡുകളും സമരക്കാർ ഉപരോധിച്ചതോടെ ഗതാഗതം പൂർണമായി നിലച്ചു. ഇലക്ട്രിക്‌പോസ്റ്റുകളും ടയറും ടാർ വീപ്പയും തകർന്നബോട്ടുകളുടെ അവശിഷ്ടങ്ങളും ഉൾപ്പെടെറോഡിൽ നിരത്തിയാണ് ഗതാഗത തടസ്സം ഉണ്ടാക്കിയത്.
അഞ്ചുതെങ്ങ് ജംഗ്ഷനിലുൾപ്പെടെറോഡിൽ ആഹാരം പാചകം ചെയ്ത് കഴിച്ചാണ് സമരക്കാർ ഉപരോധം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടൽക്ഷോഭം ഞായറാഴ്ചയോടെ കൂടുതൽ ശക്തി പ്രാപിക്കുകയും കൂടുതൽമേഖലകൾ അപകടാവസ്ഥയിലാക്കുകയും ചെയ്തിരുന്നു. മുതലപ്പൊഴി, താഴംപള്ളി, പൂത്തുറ, ശിങ്കാരത്തോപ്പ്, മുഞ്ഞമൂട്, അടിമലത്തുറ,കോട്ട, മാമ്പള്ളി, അഞ്ചുതെങ്ങ് തീരങ്ങളിലാണ് കടൽക്ഷോഭം ശക്തമായി തുടരുന്നത്.
ചിറയിൻകീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളിൽ വരുന്ന 4 കിലോമീറ്ററോളം ദൂരമാണ് അപകടാവസ്ഥയിലുള്ളത്. തീരത്തെ എല്ലാ വീടുകളും അപകട ഭീഷണിയിലാണ്. നിരന്തരമുള്ള കടലാക്രമണത്തിൽ കൂടുതൽ വീടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കടൽഭിത്തി കടന്നെത്തുന്ന തിരമാലകൾ വീടുകൾക്കുള്ളിലേക്ക് ഇരച്ചു കയറുകയാണ്.
മുൻകാലങ്ങളിൽ കടലാക്രമണങ്ങൾനേരിട്ടിട്ടില്ലാത്ത പല ഭാഗത്തും കടൽഭിത്തി നിർമ്മിച്ചിരുന്നില്ല. ഈമേഖലകളിലെല്ലാം കരഭാഗം കടൽ കവർന്ന് കൊണ്ടിരിക്കുകയാണ്. കടലാക്രമണവും തുടർച്ചയായബോട്ട് അപകടവും, മരണങ്ങളും ഉണ്ടായിട്ടും പ്രാദേശിക ഭരണകൂടം മുതൽ സർക്കാർ സംവിധാനങ്ങൾ വരെ തങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ജനം തെരുവിലിറങ്ങിയത്.
ഞായറാഴ്ച സമരം ആരംഭിച്ചപ്പോൾ അഞ്ചുതെങ്ങ് ജംഗ്ഷനിലും പള്ളിക്ക് സമീപത്തും മാത്രമായിരുന്നു ഉപരോധം. തിങ്കളാഴ്ച ഇടറോഡുകളും ഉപരോധിച്ചു. വൈകുന്നേരത്തോടെ സമരക്കാർ പ്രകടനമായി കടയ്ക്കാവൂർ പഞ്ചായത്തിലെ ചെക്കാലവിളാകം ജംഗ്ഷനിലേക്ക് ഉപരോധം മാറ്റി. ഇതോടെ ചിറയിൻകീഴ് കടയ്ക്കാവൂർ റൂട്ടിലെ വാഹന ഗതാഗതം തടസ്സപ്പെട്ടു. രണ്ട് ദിവസമായി കടയ്ക്കാവൂർ അഞ്ചുതെങ്ങ് വർക്കല റൂട്ടിലെ വാഹനഗതാഗതം നിലച്ചിരിക്കുകയാണ്.