ദേഹത്ത് മണ്ണെണ്ണെയാഴിച്ച് ആത്മഹത്യാ ഭീഷണി: യുവാവിനെ ഫയർ ഫോഴ്‌സ് തന്ത്ര പൂർവ്വം കീഴ്‌പ്പെടുത്തി
വെഞ്ഞാറമൂട്: അടച്ചിട്ട കടമുറിക്കുള്ളിൽ ദേഹത്ത് മണ്ണെണ്ണെയാഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർ ഫോഴ്‌സ് തന്ത്ര പൂർവ്വം കീഴ്‌പ്പെടുത്തി കാരേറ്റ് കുറ്റിമൂട് വാവുപ്പാറ തടത്തരികത്ത് വീട്ടില്‍ രാജുവാണ് (38)അടച്ചിട്ട കട മുറിക്കുള്ളിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം പാചക വാതക സിലിണ്ടറും തുറന്ന് വച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതര മണിയ്ക്കായിരുന്നു സംഭവം.
സ്വത്ത് പങ്കുവയ്ക്കുന്നതിനെ ചൊല്ലി രാജു പിതാലുമായി വഴക്കിടുക പതിവായിരുന്നു. അടുത്തയിടെ പിതാവ് മറ്റൊരു മകന്റെ വീട്ടിലേയ്ക്ക് താമസം മാറ്റി. പിതാവിനെ തിരികെ വരുത്താൻ സമ്മർദ്ദ തന്ത്രമെന്ന നിലയിലാണ് ആത്മഹത്യ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ താമസിക്കുന്ന വീടിനോട് ചേർന്നുള്ള കട മുറികളിലൊന്നിന്റെ എയർ ഹോൾ പൊളിച്ച് അതുവഴിയാണ് മുറിയ്ക്കുള്ളിൽ കടന്നത്. അകത്ത് കടന്ന ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ഗ്യാസ് സിലിണ്ടർ തുറന്ന് വക്കുകയും ചെയ്ത ശേഷം താൻ തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് വെഞ്ഞാറമൂട് അഗ്നി ശമന സേനക്കു ഫോണ്‍ ചെയ്യുകയായിരുന്നു.
തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനിൽ കുമാറിന്‍റെ നേതൃത്ത്വത്തിലുള്ള അഗ്നി ശമന സേന എത്തിയെങ്കിലും മുറി തുറക്കാനായില്ല. തന്റെ അച്ഛനെ എത്രയും വേഗം സ്ഥലത്തെത്തിക്കണമെന്ന ആവശ്യംകൂടി ഉന്നയിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. ഇതോടെ അഗ്നി ശമന സേനാ ഉദ്യോഗസ്ഥർ കിളിമാനൂർ പോലീസിൽ വിവരമറിയിക്കുകയും കെ. എസ്. ഇ. ബി. യുമായി ബന്ധപ്പെട്ട് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അടുത്ത വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ഒപ്പം കടയ്ക്കലുള്ള ഇയാളുടെ പിതാവിനെയും വിവരം അറിയിച്ചു.
ഒരുമണിക്കൂറിനുള്ളിൽ സ്ഥലത്തെത്തിയ പിതാവ് കടയുടെ താക്കോൽ ഫയർ ഫോഴ്‌സിനു കൈമാറി. തുടർന്ന് യുവാവിന് സംശയം ഉണ്ടകാത്ത രീതിരിയിൽ തന്ത്രത്തിൽ കടയുടെ ഷട്ടർ തുറക്കുകയും ഞൊടിയിടക്കുള്ളിൽ ഉള്ളലേയ്ക്ക് വെള്ളം ചീറ്റുകയും ചെയ്തു. തുടർന്ന് അകത്ത് കടന്ന് യുവാവിനെ ബല പ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതോടെ മണിയ്ക്കുറുകളോളം നീണ്ട് നിന്ന ആശങ്കയ്ക്ക് അവസാനമായി.