വർക്കലയിൽ യുവതിയെ പറ്റിച്ച് ഏഴേകാൽ ലക്ഷം തട്ടിയെടുത്തു; മൂന്നംഗ സംഘം അറസ്റ്റിൽ
വർക്കല: കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും വിദേശ എബസികളുടെയും വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി മുട്ടപ്പലം മേലതിൽ വീട്ടിൽ കൂട്ട് നൗഷാദ് എന്നറിയപ്പെടുന്ന നൗഷാദ് (45), നടയറ തൊടുവെ തയ്ക്കാവിന് സമീപം മുഹ്സിൻ (50), ഇടവ കാട്ടുവിളവീട്ടിൽ സിറാജുദ്ദീൻ (53) എന്നിവരാണ് അറസ്റ്റിലായത്.
താഴെവെട്ടൂർ ഇറയിൽവീട്ടിൽ സജീനയെ കബളിപ്പിച്ച് 475000രൂപ തട്ടിയെടുത്ത കേസ്സിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ വാടകയ്ക്കെടുത്തിരുന്ന തവക്കൽ ലോഡ്ജിലെ മുറിയിൽ നിന്നും കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും വിദേശ എംബസികളുടെയും വ്യാജ സീലുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതിയായ മുഹ്സിൻ വർക്കല നഗരസഭ സെക്രട്ടറിയുടെ ഔദ്യോകിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന്റെ പേരിലും നടയറ അനധികൃത നിർമ്മാണം പ്രവർത്തനം തടയാനെത്തിയ നഗരസഭ ഉദ്യോഗസ്ഥയെ ആക്രമിച്ച കേസ്സിലും പ്രതിയാണ്. ഒന്നാം പ്രതി നൗഷാദും മൂന്നാം പ്രതി സിറാജുദ്ദീനും വർക്കല സ്റ്റേഷനിൽ വിവിധ കേസുകളിൽ പ്രതികളാണ്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരമാണ് വർക്കല പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.