തിരുവനന്തപുരത്ത് വിചാരണ തടവുകാർക്ക് കഞ്ചാവ് വില്പന: രണ്ടുപേർ പിടിയില്‍, രഹസ്യ ഭാഗങ്ങളില്‍ കഞ്ചാവ്!!
ആറ്റിങ്ങൽ: കോടതി പരിസരത്തെ ആവശ്യക്കർക്കും കോടതിയിൽ കൊണ്ടുവരുന്ന വിചാരണ തടവുകാർക്കും കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന രണ്ടു പേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. പള്ളിപ്പുറം നമ്പ്യാർകുളം റെയിൽവേ ക്രോസിനു സമീപം പണയിൽ വീട്ടിൽ വിനീത്(24), മേനംകുളം ചിറ്റാറ്റുമുക്ക് സെന്റ് വിൻസന്റ് എച്ച്.എസിനു പിറകുവശം സനിൽ ഭവനിൽ അപ്പു എന്നുവിളിക്കുന്ന സച്ചു (27) എന്നിവരാണ് പിടിയിലായത്.
ആറ്റിങ്ങൽ കോടതിയിൽ വിചാരണയ്ക്കെത്തുന്ന തടവുകാർ തിരിച്ച് ജയിലിൽ എത്തുമ്പോൾ രഹസ്യ ഭാഗങ്ങളിൽ പ്രത്യേക രീതിയിൽ പാക്ക് ചെയ്ത കഞ്ചാവ് തിരുകി എത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ റൂറൽ എസ്.പി ആറ്റിങ്ങൽ ഡി.വൈ.എസ്.പി അനിൽകുമാറിന് നിർദ്ദേശം നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ അനിൽകുമാർ എസ്.ഐ തൻസീം അബ്ദുൽ സമദ്, ഷാഡോ എസ്.ഐ ഷിജു.കെ.നായർ, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, റിയാസ്, ജ്യോതിഷ് എന്നിവർ കോടതി പരിസരത്ത് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും മൂന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. മലദ്വാരത്തിൽ തിരുകി വയ്ക്കാൻ ഉതകുന്ന തരത്തിൽ പ്രത്യേക രീതിയിൽ തയ്യാറാക്കിയ ട്യൂബുകളിൽ കഞ്ചാവ് നിറച്ച പൊതികളും ഇവരിൽ നിന്നും കണ്ടെത്തി.