മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ: സംഭവം തിരുവനന്തപുരത്ത്!
കടയ്ക്കാവൂർ: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി നാലു വർഷത്തിന് ശേഷം പിടിയിൽ. പാലാംകോണം പെരുംങ്കുളം എ.എസ് മൻസിലിൽ മുബാറക് (36) ആണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. 2014 ഏപ്രിൽ 20നാണ് കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. തൈക്കാട് ഗവ. ആശുപത്രിക്ക് സമീപം മാനസികാസ്വാസ്ഥ്യം കാണിച്ച് അലഞ്ഞു തിരിഞ്ഞു നടന്ന സ്ത്രീയെ സമീപിച്ച് വിവാഹ വാഗ്ദാനം നൽകി നാലംഗസംഘം പീഡിപ്പിക്കുകയായിരുന്നു.
കോടതി ഉത്തരവ് പ്രകാരം സ്ത്രീയെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയവേയാണ് ഇവർ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. അന്വേഷണത്തിൽ പ്രതികൾ കടയ്ക്കാവൂർ സ്വദേശികളാണെന്ന് മനസിലായി. കടയ്ക്കാവൂർ പൊലീസിന്റെ അന്വേഷണത്തിൽ ഒന്നാം പ്രതി സക്കീറിനെയും നാലാം പ്രതി സുരേഷ്‌കുമാറിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സംഭവശേഷം രണ്ടും മൂന്നും പ്രതികൾ ഗൾഫിലേക്ക് കടന്നതിനാൽ കടയ്ക്കാവൂർ സി.ഐ ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സൗദിഅറേബ്യയിലായിരുന്ന മൂന്നാം പ്രതി മുബാറക് തിരുവനന്തപുരം എയർപോർട്ടിൽ എത്തുമെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.പി അശോക് കുമാറിന്റെ നിർദ്ദേശാനുസരണം കടയ്ക്കാവൂർ സി.ഐ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ടി.പി. സെന്തിൽകുമാർ, സി.പി.ഒമാരായ ഡിൻ, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.