ബസ് യാത്രക്കിടയിൽ മോശമായി പെരുമാറി: യുവാവിനെ വനിതാ ടെക്കി പൊലീസിൽ ഏൽപ്പിച്ചു
കഴക്കൂട്ടം: ബസ് യാത്രക്കിടെ സ്ത്രീകളോട് മോശമായി പെരുമാറിയ കാര്യവട്ടം സ്വദേശിയായ യുവാവിനെ വനിതാ ടെക്കി ഇടിച്ച് പഞ്ചപരുവമാക്കി. ബുധനാഴ്ച വൈകിട്ട് കഴക്കൂട്ടത്താണ് നാടകീയ രംഗം അരങ്ങേറിയത്. കായംകുളത്ത് നിന്ന് ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ആദ്യമായി ജോലിക്ക് എത്തിയ പെൺകുട്ടിയുടെ നേരെയാണ് സജീവെന്ന് യുവാവ് മോശമായി പെരുമാറിയത്.
അച്ഛനും സഹോദരനോടൊപ്പം ട്രെയിനിൽ തിരുവന്തപുരത്ത് വന്നിറങ്ങിയ പെൺകുട്ടി അവിടെ നിന്നും കൊല്ലം ഫാസ്റ്റിലാണ് കഴക്കൂട്ടത്തേക്ക് വന്നത്. ഈ ബസിൽ യുവാവും കയറി ഉള്ളൂർ കഴിഞ്ഞപ്പോൾ ബസിലെ ഒരു വീട്ടമ്മയെ ശല്യപ്പെടുത്തി. വീട്ടമ്മ അവിടെ നിന്ന് മാറിയപ്പോൾ മറ്റൊരുയാത്രകാരിയോടായി ഇയാളുടെ അതിക്രമം. നിവർത്തികെട്ട് അവരുംമാറി നിന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ തൊടാൻ ശ്രമിച്ചത്. പെൺകുട്ടി ഇയാളെ ആക്രോശത്താടെ തള്ളിമാറ്റി. ഇതിൽ ക്ഷുഭിതനായ യുവാവ് പെൺകുട്ടിയെ അസഭ്യം പറയാൻ തുടങ്ങി.
ക്ഷമനശിച്ച യുവതി ഏണീറ്റ് ഒരടി കൊടുത്തു. തുടർന്ന്പെൺകുട്ടിയുടെ പിതാവും സഹോദരനും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടാൻ ശ്രമിക്കുമ്പോൾ യുവാവ് ഇറങ്ങിയോടി. പെൺകുട്ടിയും പിതാവും സഹോദരനും ഇയാളെ പിൻതുടർന്നപ്പോൾ നാട്ടുകാരും ഒപ്പം കൂടി. ഇതിനിടയിൽ കഴക്കൂട്ടത്തെ പഴയ ജംഗ്ഷനടുത്തെ സബ്ജിസ്ട്രാർ ഓഫീസിന്റെ നല്ല പൊക്കമുള്ള മതിൽചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാരും യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇയാളെ മാർക്കറ്റിനു സമീപം നിന്നു പിടികൂടി. ഇയാളെ കണ്ടുടൻ പെൺകുട്ടി ചെകിടുനോക്കി ഒന്നു പൊട്ടിച്ച് ശേഷമാണ് കഴക്കൂട്ടം പൊലീസിനെ ഏൽപ്പിച്ചത്. പെൺകുട്ടിക്കും വീട്ടുകാർക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ പൊലീസ് കേസെടുത്തില്ല.