പരീക്ഷാ ചൂടിൽ കോളേജിലേക്ക് ഓടിയെത്തി ആര്യ രാജേന്ദ്രൻ: അവസാന നിമിഷം റിവിഷൻ കഴിഞ്ഞ് മടങ്ങി..
തിരുവനന്തപുരം: തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആര്യ രാജേന്ദ്രൻ വാർത്തകളിലെ താരമായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ ബിരുദ വിദ്യാർത്ഥി കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ മുടവൻമുകളിൽ നിന്ന് കൌൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രൻ അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് നിർദേശിക്കപ്പെടുന്നത്. 549 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്യ മുടവൻമുകളിൽ നിന്ന് വിജയിക്കുന്നത്.

പരീക്ഷാത്തിരക്കിലേക്ക്
ബുധനാഴ്ച ആരംഭിക്കുന്ന രണ്ടാം സെസമസ്റ്റർ കണക്ക് പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു ഇന്നലെ വരെ ആര്യ. ഇതിന്റെ ഭാഗമായ താൻ പഠിക്കുന്ന ആൾ സെയിന്റ്സ് കോളേജിലെത്തിയ ആര്യ അധ്യപകരെ കണ്ട് പരീക്ഷയ്ക്കായി റിവിഷൻ നടത്തേണ്ട പാഠഭാഗങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞാണ് മേയർ ആര്യ മടങ്ങിയത്.

കോളേജിലേക്ക്
റിവിഷൻ നടത്തി തനിക്ക് പ്രിയപ്പെട്ട ആൾ സെയിന്റ്സ് കോളേജിൽ കുറച്ച് സമയം തങ്ങിയ ശേഷം മാത്രമാണ് ആര്യ മേയറുടെ തിരക്കുകളിലേക്ക് തിരിച്ചുപോയിട്ടുള്ളത്. നഗരസഭാ ഭരണത്തിന്റെ തിരക്കിനിടയിൽ പരീക്ഷാത്തിരക്ക് കൂടി ആര്യയെത്തേടിയെത്തിക്കഴിഞ്ഞിട്ടുണ്ട്.

രാജ്യത്തെ പ്രായം കുറഞ്ഞ മേയർ
ബാലസംഘം, എസ്എഫ്ഐ എന്നിവയിലൂടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച് രാഷ്ട്രീയ പ്രവേശം നടത്തിയ ആര്യ ആൾ സെയിന്റ്സ് കോളേജിലെ ബിഎസ് സി മാത് സ് വിദ്യാർത്ഥിനി കൂടിയാണ്. എസ്എഫ്ഐ സംസ്ഥാന അംഗത്തിന് പുറമേ സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. ഇലക്ട്രീഷ്യനായി ജോലി നോക്കുന്ന രാജേന്ദ്രൻ- ശ്രീലത ദമ്പതികളുടെ മകളാണ് 21കാരിയായ മടവൻമുകളിൽ നിന്ന് കൌൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രൻ. രാജ്യത്തെ പ്രായം കുറഞ്ഞ മേയറെന്ന അപൂർവ്വ നേട്ടവും മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആര്യയ്ക്ക് സ്വന്തമാണ്.

മേയർക്ക് ഗൺമാൻ
കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് ഗൺമാനെ നിയോഗിച്ചിരുന്നു. അഞ്ച് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന നൂറ് വാർഡുകളുടെ ചുമതല നിർവ്വഹിക്കേണ്ടതും രാത്രി വൈകി യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യവും കണക്കിലെടുത്താണ് ആര്യയ്ക്ക് പോലീസ് ഗൺമാന്റെ സേവനം ഏർപ്പാടാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് നേരത്ത മേയറായിരുന്നിട്ടുള്ള വനിതകൾക്കൊന്നും ഈ സൌകര്യമോ സുരക്ഷയോ ലഭിച്ചിട്ടില്ല.

പാർട്ടി നിർദേശം
മേയറുടെ ഔദ്യോഗിക കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാനും മേയർക്ക് സിപിഎം നിർദേശം നൽകിയിട്ടുണ്ട്. ക്ഷണം ലഭിക്കുന്ന എല്ലാ സ്വകാര്യ പരിപാടികളിലും പങ്കെടുക്കേണ്ടതില്ലെന്നും പങ്കെടുക്കുന്ന പരിപാടികളിൽ ക്ഷണിക്കാൻ എത്തുന്നവർ ആരുടെ നിർദേശം അനുസരിച്ചാണ് എത്തുന്നത് എന്നത് സംബന്ധിച്ച് കുറിപ്പ് വാങ്ങണമെന്നും സിപിഎം മേയർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ടതെല്ലാം
സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അനുമതിയും കുറിപ്പും വാങ്ങിയ ശേഷം മാത്രമേ തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നാണ് പാർട്ടി ആര്യ രാജേന്ദ്രന് നൽകിയിട്ടുള്ള നിർദേശം. ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ പരിപാടികളിൽ പങ്കെുടുക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തണമെന്നും നിർദേശത്തിൽ പറയുന്നു.

പ്രവർത്തനം മേൽനോട്ടത്തിൽ
മന്ത്രി കടകം പള്ളി സുരേന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമാണ് ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് നിർദേശിച്ചതിന് പിന്നിൽ. അതുകൊണ്ട് ഇവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ കൃത്യമായ മേൽനോട്ടത്തിലായിരിക്കും കോർപ്പറേഷൻ ഭരണമെന്നാണ് പുറത്തുവരുന്ന വിവരം. സിപിഎം സംസ്ഥാന സമിതി അംഗങ്ങളും മുൻ മേയറായ ശിവൻകുട്ടി, ജയൻബാബു എന്നിവരും ആര്യയ്ക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. ഭാവിയിൽ നേമത്ത് ബിജെപിയെ ചെറുക്കാനുള്ള കരുത്തുറ്റ രാഷ്ട്രീയ മുഖമക്കി ആര്യ മാറുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്.












Click it and Unblock the Notifications