തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയതായി റിപ്പോർട്ട്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കുഴമ്പുരൂപത്തിലുള്ള സ്വർണവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. രണ്ട് പേരിൽ നിന്നുമായി ഏതാണ്ട് ഒന്നേമുക്കാൽ കിലോ തൂക്കമുള്ള സ്വർണമാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. തമിഴ്നാട് കടയനല്ലൂർ സ്വദേശി കസാലി ഷാഹുൽ ഹമീദ്, മുഹമ്മദ് മുബാരക്ക് സാഹുൽ ഹമീദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്.
ഞായർ പുലർച്ചെ 3.45ന് ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഷാഹുൽ ഹമീദ്. കുഴമ്പൂരൂപത്തിലുളള 1065. 77 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഇത് വേർതിരിച്ചപ്പോൾ 54 ലക്ഷം രൂപ വിലവരുന്ന 939.900 ഗ്രാം തനി തങ്കം ലഭിച്ചു എന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
ശനി ഷാർജയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എത്തിയ തമിഴ്‌നാട് പുലിക്കോട്ട സ്വദേശി മുഹമ്മദ് മുബാറക്ക് അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറയുണ്ടാക്കിയാണ് കുഴമ്പുരൂപത്തിലുളള 879 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിന് വിപണിയിൽ 44 ലക്ഷത്തോളം രൂപ വിലവരും.
അതേസമയം,നെടുമ്പാശേരിയിൽ കഴിഞ്ഞദിവസം സ്വർണം പിടികൂടി. കാലിൽ വരിഞ്ഞു ചുറ്റി ഒളിപ്പിച്ച് കടത്തിയ 85 ലക്ഷം രൂപയുടെ സ്വർണം ആണ് നെടുമ്പാശേരിയിൽ പിടികൂടിയത്.
1978 ഗ്രാം സ്വർണമാണ് മലപ്പുറം സ്വദേശിയിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. നടത്തത്തിൽ സംശയം തോന്നിയപ്പോൾ നടത്തിയ പരിശോധനൽ ആയിരുന്നു ഇയാളുടെ കാലിൽ സ്വർണം കെട്ടിവെച്ചത് കണ്ടെത്തിയത്. കുഴമ്പ് രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു ചേർക്കുകയായിരുന്നു.












Click it and Unblock the Notifications