മലയാളികളുമായി ആദ്യ ട്രെയിൻ നാളെ എത്തും, യാത്രക്കാരെ സ്വീകരിക്കാൻ സജ്ജമായി തലസ്ഥാനം
തിരുവനന്തപുരം: കേരളത്തിലേക്ക് അന്യസംസ്ഥാനത്തുളള മലയാളികളുമായി ആദ്യത്തെ ട്രെയിൻ നാളെ എത്തുകയാണ്. ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിനായി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. യാത്രക്കാരുടെ ആരോഗ്യ പരിശോധന കർശനമായി നടത്തും. ഇതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റും. ഓൺലൈനിൽ അപേക്ഷിച്ച് ലഭിച്ച പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പാസുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
യാത്രക്കാർക്കുളള മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലേയ്ക്ക് ടിക്കറ്റ്കൺഫോമായവർ ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നതിനായി covid19jagratha.kerala.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മറ്റു മാർഗങ്ങളിൽ കൂടി പാസ്സിന് അപേക്ഷിച്ചിരുന്നവർ ട്രെയിൻ മാർഗമാണ് സഞ്ചരിക്കുന്നതെങ്കിൽ അപേക്ഷ പുനഃസമർപ്പിക്കണം. mode of travel 'train' എന്ന് രേഖപ്പെടുത്തുകയും വേണം. ഒറ്റ ടിക്കറ്റിൽ ഒന്നിൽ കൂടുതൽ ആൾക്കാർ ഉൾപ്പെടുന്നുവെങ്കിൽ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഗ്രൂപ്പ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ പോർട്ടലിൽ രേഖപെടുത്തണം.

റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ സ്‌ക്രീനിങ്ങിന് നിർബന്ധമായും വിധേയരാകണം. ഒപ്പം ക്വാറന്റൈൻ മാർഗ നിർദേശങ്ങളും പാലിക്കണം. യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്ന വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാവൂ. ഇതിനുള്ള പാസ് ഓൺലൈനായി വാങ്ങണം. വാഹനങ്ങൾ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം അകലം പാലിച്ചു പാർക്ക് ചെയ്യണം.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർ ക്രമീകരിച്ചിരിക്കുന്ന വഴികളിലൂടെ മാത്രമേ പുറത്തേക്ക് പോകാൻ പാടുള്ളു. ക്യു പാലിച്ചു മെഡിക്കൽ ഹെൽപ്പ് ഡെസ്കിലേക്ക് എത്തണം. 20മുതൽ 25 പേര് മാത്രമേ ഒരു സമയം ഡെസ്കിൽ റിപ്പോർട്ട് ചെയ്യാവു. ക്യുവിൽ സാമൂഹിക അകലം കർശനമായി പാലിക്കണം.
Recommended Video

യാത്രക്കാരുടെ ലഗേജുകൾ സ്റ്റേഷനിൽ എർപ്പെടുത്തിയ സൗകര്യം ഉപയോഗിച്ച് നിർബന്ധമായും അണു വിമുക്തമാക്കണം. സ്റ്റേഷനിൽ നൽകുന്ന മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ഇതര ജില്ലകളിലേക്കു പോകുന്നവർക്കായി കെ.എസ്.ആർ.ടി.സി ബസ് സൗകര്യമുണ്ടാകും. സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരും ഈ നിർദ്ദേശങ്ങൾ പാലിക്കണം. കേരളത്തിൽ നിന്ന് പോകാനുള്ള പാസും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെ പാസും കൈയിൽ കരുതണം. കൺഫേർമ്ഡ് ടിക്കറ്റുമായി നാലുമണിക്കുർ മുമ്പ് യാത്രക്കാർ സ്‌റ്റേഷനിൽ എത്തണം. പ്ലാറ്റ് ഫോം ടിക്കറ്റ് അനുവദിക്കില്ല.












Click it and Unblock the Notifications