'കുഞ്ഞിനെ വാങ്ങിയത് ദത്തെടുക്കാൻ ആവാത്തത് കൊണ്ട്'; 3 ലക്ഷം നൽകി കുഞ്ഞിനെ വാങ്ങിയ യുവതി
തിരുവനന്തപുരത്ത് 3 ലക്ഷം രൂപ കൊടുത്ത് നവജാത ശിശുവിനെ വാങ്ങിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കുഞ്ഞിനെ വാങ്ങിയ സ്ത്രീ. തൈക്കാട് ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെയാണ് സ്ത്രീ വാങ്ങിയത്. മക്കൾ ഇല്ലാത്തതുകൊണ്ടാണ് മൂന്ന് ലക്ഷം നൽകി കുഞ്ഞിനെ വാങ്ങിയതെന്നാണ് സ്ത്രീ പറയുന്നത്. കുഞ്ഞിനെ വാങ്ങിയത് വളർത്താനാണെന്നും തിരുവല്ലം സ്വദേശിയായി സ്ത്രീ പറയുന്നു. സൗഹൃദത്തിന്റെ പേരിലാണ് ചെയ്തതെന്നും സ്ത്രീ പറയുന്നു.
കുഞ്ഞിന് വേണ്ടി മാതാപിതാക്കൾക്ക് 3 ലക്ഷം രൂപ നൽകി എന്നും സ്ത്രീ പറഞ്ഞു. യുവതിയുടെ ഭാർത്താവാണ് പണം ആവശ്യപ്പെട്ടതെന്നാണ് ഇവർ പറഞ്ഞത്. ഉള്ളൂരൽ താമസിച്ചിരുന്ന ദമ്പതികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ എന്നാണ് സ്ത്രീ പറഞ്ഞത്. പോലീസ് കണ്ടെടുത്ത ഈ കുഞ്ഞ് ഇപ്പോൾ ചൈൽഡ് വൈൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

ജനിച്ച് നാലാം ദിവസമാണ് ദമ്പതികൾ കുഞ്ഞിനെ വിൽപന നടത്തിയത്. കുഞ്ഞിനെ വിൽപന നടത്തിയെന്ന് രഹസ്യ വിവരം അറിഞ്ഞ പോലീസും ചൈൽഡ് ലൈനും കുട്ടിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാക്കി. പെൺകുഞ്ഞിനെയാണ് ദമ്പതികൾ വിറ്റത്. ഏഴിന് ഉണ്ടായ പെൺകുട്ടിയെ നാലാം ദിവസം ആശുപത്രിയിൽ വെച്ച് തന്നെ വിൽപ്പന നടത്തി. സംഭവത്തിന് പിന്നാലെ തമ്പാനൂരിലെ ചൈൽഡ് ലൈനിന് രഹസ്യഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷിക്കുന്നത്. പിന്നാലെ സംഭവം വെളിയിൽ വന്നു.
കരമനയ്ക്കടുത്ത് താമസിക്കുന്ന 39 കാരിയായ സ്ത്രീയാണ് കുഞ്ഞിനെ വാങ്ങിയത്. രണ്ട് വിവാഹങ്ങൾ കഴിച്ച ഇവർക്ക് കുട്ടികളില്ല. അങ്ങനെയാണ് കുഞ്ഞിനെ വാങ്ങിയത്. പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ഇരുകൂട്ടരേയും പോലീസ് ചോദ്യം ചെയ്യും. തുടർന്നായിരിക്കരും നടപടി.
വർഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ ഇവർ അമ്മ തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ദത്ത് എടുക്കാൻ ശ്രമിച്ചിരുന്നു. കുഞ്ഞിനെ ദത്തെടുക്കാൻ രജിസ്ട്രർ ചെയ്തിരുന്നു. എന്നാൽ വീട് വേണം എന്നത് ഉൾപ്പെടുയുള്ള കാര്യങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല, അങ്ങനെയാണ് പരിചയക്കാപരിയായ യുവതിയുടെ കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയത്.
കുഞ്ഞിനെ തരുന്നതിൽ പ്രശ്നമില്ലെന്ന് യുവതി പറഞ്ഞിരുന്നുവെന്നും..കുഞ്ഞിന് വേണ്ടി ഗർഭം ധരിക്കാൻ താൻ തയ്യാറാണെന്ന് പറഞ്ഞതായും യുവതി പറയുന്നു. എന്നാൽ അവരുടെ ഭർത്താവ് വിളിച്ച് സ്ഥിരം ശല്യം ആക്കിയതോടെയാണ് പണം നൽകിയത് എന്നും മരുന്നിനും ഭക്ഷണത്തിനുമാണ് പണം ആവശ്യപ്പെട്ടതെന്നും പറയുന്നു. ദത്തെടുക്കാൻ കഴിയുമെങ്കിൽ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറഞ്ഞു.
അതേസമയം കുഞ്ഞിനെ വിറ്റ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. കുഞ്ഞിനെ വിറ്റതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വീണ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. കുഞ്ഞിന് ആവശ്യമായ സംരക്ഷണം ഒരുക്കാൻ ശിശുവികസന വകുപ്പിനും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.












Click it and Unblock the Notifications