വിഴിഞ്ഞത്ത് മുങ്ങിയ ടഗ്ഗിൽ നിന്ന് ഇന്ധന നീക്കം: ഇ-ടെൻഡർ വീണ്ടും ക്ഷണിക്കും
വിഴിഞ്ഞം: മുങ്ങിയ ടഗ്ഗിൽ നിന്നുള്ള ഇന്ധനം നീക്കം ചെയ്യാൻ യോഗ്യരായവരെ കിട്ടാത്തതിനാൽ വീണ്ടും ഇ -ടെൻഡർ ക്ഷണിക്കും. കഴിഞ്ഞ മാസം 28നാണ് മുംബൈയിൽ നിന്നുള്ള ടഗ്ഗ് ബ്രഹ്മേക്ഷര കടലിൽ മുങ്ങിയത്. ഇതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന 4000 ത്തോളം ലിറ്റർ ഇന്ധനം നീക്കം ചെയ്യാനാണ് യോഗ്യരായവരെ ക്ഷണിച്ചു കൊണ്ട് ഇ -ടെൻഡർ ക്ഷണിച്ചത്. എന്നാൽ ഇന്നലെ ഇ-ടെൻഡർ തുറന്നപ്പോൾ ഇന്ധനനീക്കം നടത്താൻ യോഗ്യരായ ആരും ഇല്ലാതിരുന്നെന്ന് അധികൃതർ പറഞ്ഞു.
ഇന്ധനനീക്കം നടത്തുന്നതിനുള്ള പ്രാഗല്ഭ്യം തെളിയിക്കുന്ന ടെൻഡറും ഇത് നീക്കം ചെയ്യുന്നതിനുള്ള സാമ്പത്തിക ചെലവുകളുടെ ടെൻഡറും എന്നിങ്ങനെ രണ്ടു തരത്തിലാണ് ടെൻഡർ ക്ഷണിച്ചത്. കഴിഞ്ഞ 28ന് മുങ്ങിയ ടഗ്ഗിനു സമീപം കെട്ടിയിരുന്ന കോസ്റ്റൽ പൊലീസിന്റെ ചെറു ബോട്ടും മുങ്ങിയിരുന്നു.
ഇതിനെ രണ്ടു ദിവസം കഴിഞ്ഞ് ഉയർത്തിയെങ്കിലും ടഗ്ഗ് ഇപ്പോഴും മുങ്ങിയ നിലയിലാണ്. ഇതിൽ നിന്നുള്ള ഇന്ധന ചോർച്ച താത്കാലികമായി പരിഹരിച്ചെങ്കിലും ഈ നിലയിൽ തുടരുകയാണെങ്കിൽ ടഗ്ഗിനുള്ളിലെ ഇന്ധനം ചോർന്ന് പരിസ്ഥിതി മലിനീകരണമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് ഇ-ടെൻഡർ ക്ഷണിച്ചത്.