കേരള- തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് മോഷണം: സംഘത്തിലെ മൂന്നുപേർ പിടിയിൽ!!!
വെള്ളറട: കേരള തമിഴ് നാട് അതിർത്തി പ്രദേശങ്ങളിൽ മോഷണം നടത്തിവന്ന സംഘത്തിലെ മുഖ്യ പ്രതി ഉൾപ്പെടെ മൂന്നുപേർ വെള്ളറട പൊലീസിന്റെ പിടിയിലായി. വെള്ളറട ആറാട്ടുകുഴി ബഥനി ഹൗസിൽ ആകാശ് (21) മോഷണ മുതലുകൾ വിൽക്കാൻ സഹായിച്ച പന്നിമല റോഡരികത്ത് വീട്ടിൽ ബിനു ക്രിസ്റ്റൽ (19 ) വെള്ളറട നെല്ലിശ്ശേരി ന്യൂഹൗസിൽ റ്റിറ്റോ എന്നുവിളിക്കുന്ന സനൽകുമാർ (23) എന്നിവരെയാണ് വെള്ളറട എസ്. ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊസീസ് സംഘം പിടികൂടിയത്.
മുഖ്യപ്രതി ആകാശിന് തമിഴ്നാട്ടിലും കേരളത്തിലുമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ 15ഓളം കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. മറ്റു പ്രതികളാണ് മോഷണ വസ്തുക്കൾ വിറ്റു നൽകുന്നത്. വിറ്റുകിട്ടുന്ന തുക മൂന്നുപേരും തുല്യമായി പങ്കുവച്ച് കഞ്ചാവിനും മറ്റു മയക്കുമരുന്നുകൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് പ്രതികൾ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നു ജയിൽ മോചിതനായി എത്തിയ ആകാശ് പുറത്തിറങ്ങിയ അന്നേ ദിവസം തന്നെ ബൈക്ക് മോഷ്ടിക്കുകയും, ആ ബൈക്കിൽ സഞ്ചരിച്ച് മോഷണം നടത്തിവരികയുമായിരുന്നു.
ജനുവരി 16ന് വെള്ളറട ചിറത്തലയ്ക്കൽ അനിൽ കുമാറിന്റെ വീട്ടിൽ ഭാര്യ പുലർച്ചെ നടക്കാനിറങ്ങിയ സമയം നോക്കി അലമാരയിൽ സൂക്ഷിച്ചിരുന്ന 14 പവൻ സ്വർണാഭരണങ്ങളും എണ്ണായിരം രൂപയും മൊബൈൽ ഫോണും കവർന്നതിലും മുഖ്യ പ്രതി ആകാശാണെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ബൈക്ക് റേസിംഗ് വിനോദമാക്കിയ ആകാശും സംഘവും പിടിയിലായത്. മാസങ്ങൾക്ക് മുമ്പ് വെള്ളറട ദേവി ആശുപത്രിക്ക് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കാവഞ്ചി കുത്തിത്തുറന്ന് പണം കവർന്നതും അവിടെ കിടന്ന കാറുകൾ അടിച്ചുതകർത്ത കേസിലും പ്രതിയാണ് ആകാശ്. ജില്ലാ റൂറൽ പൊലീസ് മേധാവി വി. അശോക് കുമാറിന്റെയും നെയ്യാറ്റിൻകര ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെയും നിർദ്ദേശാനുസരണം വെള്ളറട എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ സദാനന്ദൻ, സി.പി.ഒമാരായ അലോഷ്യസ്, അജീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.