അഴൂരിൽ ഗുണ്ടാവിളയാട്ടം: മൂന്ന് പേർക്ക് വെട്ടേറ്റു!! വീട്ടമ്മയ്ക്കും പരിക്ക്!!
ചിറയിൻകീഴ്: അഴൂർ കോളിച്ചിറയിൽ ഏഴംഗ സംഘം അക്രമികൾ മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും മൂന്ന് പേരെ മർദ്ദിക്കുകയും ചെയ്തു. അഴൂർ കോളിച്ചിറ തൊടിയിൽവീട്ടിൽ കണ്ണൻ, ഇയാളുടെ സഹോദരൻ ഉണ്ണി, ബന്ധുവായ ഗിരിജ എന്നിവർക്കാണ് വെട്ടേറ്റത്. ഗിരിജയുടെ ഭർത്താവ് മോഹനൻ, കണ്ണന്റെ ഭാര്യ മീര, ഇവരുടെ അമ്മ ഉഷ എന്നിവർക്കാണ് മർദ്ദനമേറ്റത്. കഴുത്തിലും മുതുകിലും കണങ്കാലിലുമായി കണ്ണന് ഏഴോളം വെട്ടേറ്റു. ഉണ്ണിയുടെ കാലിലും ഗിരിജയുടെ വലതു കൈപ്പത്തിയിലുമാണ് വെട്ടേറ്റത്.
ബിഹാർ തിരിച്ചുപിടിക്കാനൊരുങ്ങി മഹാസഖ്യം; 19 സീറ്റിൽ ആർജെഡി, 9 ഇടത്ത് കോൺഗ്രസ്
സംഭവവുമായി ബന്ധപ്പെട്ട് കോളിച്ചിറ സ്വദേശിയായ കണ്ണൻ, അനീഷ് എന്നിവർ പൊലീസ് പിടിയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്ണൻ സഞ്ചരിച്ചിരുന്ന ബൈക്ക് അക്രമികൾ തടഞ്ഞു നിറുത്തുകയും ഇയാളെ ചവിട്ടി വീഴ്ത്തി കഴുത്തിൽ വെട്ടുകയുമായിരുന്നു. പ്രാണരക്ഷാർത്ഥം കണ്ണൻ ബന്ധുവായ ഗിരിജയുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം വീടിന്റെ കതക് തള്ളിത്തുറന്ന് അകത്തു കയറി വീണ്ടും വെട്ടുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഗിരിജയുടെ കൈവിരലിന് വെട്ടേറ്റത്.
സംഭവം അറിഞ്ഞെത്തിയ കണ്ണന്റെ അനുജൻ ഉണ്ണിയെ വെട്ടുകയും മോഹനൻ, മീര, ഉഷ എന്നിവരെ മർദ്ദിക്കുകയും ചെയ്തു. കഞ്ചാവ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കോളിച്ചിറയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കഞ്ചാവ് വില്പന തടയുന്നതിന്റെ ഭാഗമായി നാട്ടിലെ യുവാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ രണ്ടു മാസം മുമ്പ് അനന്തു എന്ന യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇതിനെതിരെയും നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അക്രമികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാവാം ഈ സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.