ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട്ട് മൂന്നിടത്ത് ബോംബേറ്: അഞ്ച് വീടുകൾ തകർത്തു
നെടുമങ്ങാട് : കർമ്മസമിതി ആഹ്വനം ചെയ്ത ഹർത്താലിനിടെ നെടുമങ്ങാട്ട് വ്യാപക അക്രമം. സിപിഎം-ബിജെപി കൗൺസിലർമാരുടെ വീടുകളും വാഹനങ്ങളും തകർത്തു. അക്രമികളുടെ ബോംബേറിലും പൊലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തിലും നിരവധി ബിജെപി-സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു.
കല്ലേറിലും ഏറ്റുമുട്ടലിലും എസ്.ഐ ഉൾപ്പടെ പത്തോളം പൊലീസുകാർക്കും പരിക്കേറ്റു. എസ്.ഐക്ക് പരിക്കേറ്റതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത ബി.ജെ.പി പ്രവർത്തകരെ നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ബൈക്കിലെത്തിയ രണ്ടു പേരാണ് സ്റ്റേഷൻ പരിസരത്ത് ബോംബെറിഞ്ഞത്.തടിച്ചുകൂടിയ അക്രമികൾക്കെതിരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.ഇതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ഹർത്താലനുകൂലികൾ കച്ചേരിനടയിൽ പ്രകടനം നടത്തി.
മലയിൻകീഴ് സിപിഎം -ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി
മലയിൻകീഴ് ജംഗ്ഷനിൽ സി.പി.എം-ബി.ജെ.പി.പ്രവർത്തകർ ഏറ്റ് മുട്ടി ഇരുവിഭാഗത്തിലുള്ള നിരവധി പേർക്ക് പരിക്കേറ്റു.കാട്ടാക്കട സി.ഐ.വിജയരാഘവൻ ഉൾപ്പെടെ നാല് പൊലീസുകാർക്കും പരിക്കേറ്റു.ഇന്നലെ രാവിലെ 9.30 മണിയ്ക്കും 11.നു മാണ് ഏറ്റ്മുട്ടലുണ്ടായത്.ചെറുവാഹനങ്ങൾ ഉൾപ്പെടെ ഹർത്താൽ അനുകൂലികളായ ബി.ജെ.പി.ആർ.എസ്.എസ്.പ്രവർത്തകർ തടഞ്ഞതിനെ സി.പി.എം.പ്രവർത്തകർ ചോദ്യം ചെയ്യുകയും വാഹനങ്ങളെ കടത്തിവിടാൻ ശ്രമിച്ചതുമാണ് സംഘർഷത്തിന് തുടക്കം.
കാട്ടാക്കട താലൂക്ക് ഓഫീസിന് നേരെ കല്ലേറ്
കാട്ടാക്കട: മലയോരമേഖലയിൽ ശബരിമല കർമ്മസമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം.വ്യാപാരികൾ കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കടകമ്പോളങ്ങൾതുറന്നില്ല.സർക്കാർ ഓഫീസുകളും സ്കൂളുകളും പ്രവർത്തിച്ചില്ല.ചിലയിടങ്ങളിൽ ഓഫീസുകളിൽ ജീവനക്കാർ എത്തിയെങ്കിലും ഹർത്താലനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു.കാട്ടാക്കട താലൂക്ക് ആസ്ഥാനത്തിനു നേരെ കല്ലേറുണ്ടായി.ഇന്നലെ ഉച്ചയ്ക്ക് മണിയോടെയാണ് സംഭവം. തഹസിൽദാരുടെ മുറിയുടെ ജനലിനു നേരെയാണ് ചുടു കട്ട എറിഞ്ഞത് എന്നാൽ ഇതു ലക്ഷ്യം തെറ്റി താഴെ നിലയിലെ ഡെപ്യൂട്ടി തഹസിൽദാരുടെ കാബിനിലെ മേശയിലാണ് പതിച്ചത്. ഈ സമയം ഇവിടെ ഡെപ്യുട്ടി തഹസിൽദാറും മുകൾ നിലയിൽ തഹസിൽദാരും ജീവനക്കാരും ഉണ്ടായിരുന്നു.ആളപായമില്ല.