ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും: തിരുവനന്തപുരം ജില്ലയിലേക്ക് മൂന്നു വിമാനങ്ങള്‍
തിരുവനന്തപുരം: 62 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനിരിക്കെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി തിരുവനന്തപുരം വിമാനത്താവളം. ഇതോടെ യാത്രക്കാരെ സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെത്തുന്ന വിമാനയാത്രക്കാരിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ നേരിട്ട് നിരീക്ഷണത്തിലേക്ക് മാറ്റും. അല്ലാത്തവരെ ഹോം ക്വാറന്റൈനില്‍ വിട്ടയയ്ക്കുകയാണ് ചെയ്യുക.
ആഭ്യന്തര വിമാന സർവ്വീസ്; കൊച്ചിയിൽ നിന്ന് പ്രതിവാരം 113 വിമാനങ്ങൾ!!
തിങ്കളാഴ്ച മൂന്ന് വിമാനങ്ങളാണ് തിരുവനന്തപുരം വിമാനനത്താവളത്തിൽ എത്തുന്നത്. മൂന്നെണ്ണം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുകയും ചെയ്യും. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ദില്ലിയില്‍ നിന്നും ഒരു വിമാനവുമാണ് എത്തുക. കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ദില്ലിയിലേക്ക് ഒരു വിമാനവുമാണ് പുറപ്പെടുക.
കോഴിക്കോട്-തിരുവനന്തപുരം - രാവിലെ 11.15, ദില്ലി-തിരുവനന്തപുരം - വൈകിട്ട് 4, കോഴിക്കോട്-തിരുവനന്തപുരം - രാത്രി 08.15, തിരുവനന്തപുരം-കോഴിക്കോട് - രാവിലെ 8.30, തിരുവനന്തപുരം-ഡല്‍ഹി - വൈകിട്ട് 4.50, തിരുവനന്തപുരം-കോഴിക്കോട് - വൈകിട്ട് 5.40 എന്നിങ്ങനെയാണ് സർവീസ് നടത്തുന്ന വിമാനങ്ങളുടെ സമയക്രമം.
കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും ഒരു വിമാനവുമാണ് തിരുവനന്തപുരത്ത് ഇന്ന് എത്തുന്നത്. കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഡല്‍ഹിയിലേക്ക് ഒരു വിമാനവും ഇന്ന് യാത്ര തിരിക്കും. രാവിലെ 8.30ന് കോഴിക്കോട്ടേക്കാണ് തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ ആഭ്യന്തര വിമാനം പുറപ്പെടുന്നത്. ആഭ്യന്തര സർവീസ് മെയ് 25 മുതൽ പുനരാരംഭിക്കുന്നതോടെ നെടുമ്പാശേരിയിലേക്കും വിമാനങ്ങൾ എത്തുന്നുണ്ട്.
കേരളത്തിലെത്തുന്ന യാത്രക്കാർക്കായി സംസ്ഥാന സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ കൊവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഒന്നിലധികം പേർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ എല്ലാവരുടേയും വിവരങ്ങൾ രജിസ്ട്രേഷനിൽ ഉൾപ്പെടുത്തണം. മൊബൈൽ നമ്പറിലേക്ക് ക്യുആർ കോഡ് അടങ്ങുന്ന യാത്ര പെർമിറ്റ് ലഭിച്ചശേഷം യാത്ര ആരംഭിക്കുക. ബോഡിങ്ങ് പാസ് നൽകുന്നതിന് മുൻപ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെയെന്ന് എയർലൈൻ ജീവനക്കാർ പരിശോധിക്കണം.
സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ക്വറൻറൈനിൽ കഴിയണമെന്നാണ് ചട്ടം. ആഭ്യന്തര വിമാനങ്ങളിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ മതിയെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ഈ തള്ളി നിർദേശം തള്ളി രംഗത്തെത്തിയ കേരളം ഏത് വിധേന സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവരും 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി കർശനനിർദേശം നൽകിയിരുന്നു.