നെടുമങ്ങാട് ഡിപ്പോയിൽ സംഘർഷം; പൊലീസുകാരിയടക്കം മൂന്നു പേർക്ക് പരിക്ക്, പിന്നിൽ വിദ്യാർത്ഥികളെന്ന് !
നെടുമങ്ങാട്: വിദ്യാർത്ഥിനിയെ കൈയേറ്റം ചെയ്തെന്നാരോപിച്ച് ഒരുസംഘം വിദ്യാർത്ഥികൾ കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ അക്രമം കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് പത്താംക്ലാസ് വിദ്യാർത്ഥിനിയെയും പനവൂരിലെ സ്വകാര്യ കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയെയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്യുട്ടി തടസപ്പെടുത്തിയതിനാണ് കേസ്. ആക്രമണത്തില്‍ കണ്ടക്ടര്‍ കെഎസ് ബൈജു, ഡ്രൈവര്‍ എ സിയാദ്, കോണ്‍സ്റ്റബിള്‍ സീനത്ത് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
ഡിപ്പോ ജീവനക്കാരെ മർദ്ദിച്ചതിന് കണ്ടാലറിയാവുന്ന മറ്റു ചില വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അക്രമമുണ്ടായത്. ഡിപ്പോയിൽ ഏറെനേരം തങ്ങിയ പെൺകുട്ടിയെ ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ സീനത്ത് സമീപിച്ച് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചതാണ് അക്രമത്തിൽ കലാശിച്ചത്.

ഇതിനിടെ പെണ്‍കുട്ടി മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയെന്നും ഇത് വനിതാ കോണ്‍സ്റ്റബിള്‍ ഫോണില്‍ പകര്‍ത്തിയെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഇതിനിടെ ഫോണ്‍വാങ്ങാന്‍ ശ്രമിച്ച ബൈജുവിനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നു. അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ത്ഥികളെ ഡിപ്പോയിലെ ആളുകളും ജീവനക്കാരും ചേര്‍ന്ന് പോലീസിനെ ഏല്‍പ്പിച്ചു.


Click it and Unblock the Notifications