നാടൻ ബോംബുകളും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ
ചിറയിൻകീഴ്: അഴൂരിൽ അഞ്ച് നാടൻ ബോംബുൾപ്പെടെയുള്ള ആയുധങ്ങളും ഒന്നരക്കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയുൾപ്പെടെ മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി. ശാസ്തവട്ടം ലാലുവധക്കേസിലും കൊലപാതകശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം വിളവീട്ടിൽ ഒട്ടകം എന്നുവിളിക്കുന്ന രാജേഷ്(32), കൂട്ടാളികളായ ഇടയ്ക്കോട് ഊരുപൊയ്കയിൽ കുര്യനെന്ന വിനീത്(25), ചെമ്പക മംഗലം സ്വദേശി മണിക്കുട്ടനെന്ന പ്രതീഷ് (20) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം ആറ്റിങ്ങൽ എക്സൈസ് സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ അഴൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ വരികയായിരുന്ന ഇവർ പിടിയിലായത്. അഴൂർ ക്ഷേത്രം , പെരുങ്കുഴി, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ഇവർ ചില്ലറ വിൽപ്പനയ്ക്ക് കഞ്ചാവുമായി എത്തുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.

ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ ആദർശ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ്, താജുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, അജിത്ത്,ആഷിൻ, വിനു , രാധാകൃഷ്ണപിള്ള എന്നിവരുൾപ്പെട്ട എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ദേഹ പരിശോധനയിലാണ് ഇടുപ്പിൽ ഒളിപ്പിച്ചിരുന്ന വെട്ടുകത്തിയുൾപ്പെടെയുള്ള ആയുധങ്ങളും ബൈക്കിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബും കണ്ടെത്തിയത്.
നിരവധി കൂലിത്തല്ല്, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ഒട്ടകം രാജേഷ് സ്വയ രക്ഷയ്ക്കായി കരുതിയിരുന്നതാണ് ബോംബും ആയുധങ്ങളുമെന്ന് എക്സൈസ് പറഞ്ഞു. പിടിയിലായ ഇവരെ എക്സൈസ് ഓഫീസിലെത്തിച്ചശേഷം ബോംബുൾപ്പെടെയുള്ള ആയുധങ്ങൾ ചിറയിൻകീഴ് പൊലീസിന് കൈമാറി. ബോംബ് സ്വയം നിർമ്മിച്ചതാണെന്ന് രാജേഷ് സമ്മതിച്ചു.
ബോംബുണ്ടാക്കിയതിനും ആയുധങ്ങൾ കൈവശം വച്ചതിനും ഇവർക്കെതിരെ പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. കഞ്ചാവ് പിടികൂടിയ എക്സൈസ് അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനുശേഷം കസ്റ്റഡി അപേക്ഷ നൽകി ബോംബ് കേസിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചിറയിൻകീഴ് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications