കെഎസ്ആര്‍ടിസിയില്‍ ക്യൂആര്‍ കോഡ് വഴിയുള്ള ടിക്കറ്റ് വൈകും; കാരണം ഇങ്ങനെ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ മൊബൈൽ ഫോൺ വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഉടൻ ഉണ്ടാവില്ല. സംവിധാനം നടപ്പക്കുന്നത് വൈകും എന്നാണ് വിവരം. 'ഫോൺപേ" ആപ് വഴി ബസിൽ പണം കൈമാറി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് സജ്ജീകരിച്ചത്. സാങ്കേതികപ്പിഴവ് പരിഹരിക്കാൻ കഴിയാത്തതിനെത്തുടർന്ന് കഴിഞ്ഞ 28ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റി വെച്ചിരുന്നു.
ഓടുന്ന ബസുകളിലെ ഓൺലൈൻ പണമിടപാടിലെ പരിമിതികളും, കെ.എസ്.ആർ.ടി.സി അക്കൗണ്ടിംഗ് സംവിധാനവും ആയുള്ള പൊരുത്തക്കേടുകളുമാണ് ഇത് ഏർപ്പെടുത്താൻ തടസ്സമായത്. ബസിനുള്ളിൽ പതിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റിന്റെ പണം സ്വീകരിക്കാനായിരുന്നു തീരുമാനം. ഓരോ ബസിലെയും വരുമാനം ഡ്യൂട്ടി കഴിയുമ്പോൾ കണ്ടക്ടർ ഡിപ്പോകളിൽ അടയ്ക്കുന്നതാണ് ഇപ്പോഴുള്ള രീതി....

ഓൺലൈനിൽ പണം സ്വീകരിക്കുമ്പോൾ ഇതു കണ്ടക്ടറുടെ കണക്കിൽ ഉൾപ്പെടുത്തേണ്ടി വരും. ഇതിനായി കേന്ദ്രീകൃത അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാനും തുക ലഭിക്കുന്ന വിവരം കണ്ടക്ടറെ അറിയിക്കാനും തീരുമാനം ഉണ്ടായി. എന്നാൽ വിവരം കൈമാറുന്നത് പ്രതിസന്ധിയായി. ടിക്കറ്റ് മെഷീനിലേക്ക് സന്ദേശം അയക്കാൻ സാധിക്കില്ല. കണ്ടക്ടറുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് അയയ്ക്കുകയാണ് മറ്റൊരു മാർഗം. ഇതിന് കണ്ടക്ടർമാരുടെ വിവരങ്ങൾ ഓൺലൈനിൽ ഉൾപ്പെടുത്തണം.

ബസ് പുറപ്പെടുന്നതിന് മുമ്പ് കണ്ടക്ടറെ മാറ്റേണ്ടി വന്നാൽ ഓൺലൈനിൽ നൽകിയ മൊബൈൽ നമ്പരും മാറ്റണം. സാങ്കേതികപ്രശ്നം കാരണം എസ്.എം.എസ് വൈകിയാൽ കണ്ടക്ടറും യാത്രക്കാരും തമ്മിൽ തർക്കത്തിനും സാധ്യതയുണ്ട്. കടകളിലേതു പോലെ പണമിടപാട് വിവരം അറിയിക്കാൻ ബസിൽ സ്പീക്കർ പിടിപ്പിക്കുന്നതും പ്രായോഗികമല്ല. 3800ലധികം ബസുകൾ ആണ് സർവീസിൽ ഉള്ളത്. ഏത് ബസിൽനിന്നുള്ള പണമിടപാടാണെന്നും തിരിച്ചറിയാനാവില്ല. ക്യൂ ആർ കോഡിൽ ക്രമക്കേട് കാണിച്ച് പണം തട്ടിയ സംഭവങ്ങളുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാലേ ഫോൺപേ സംവിധാനം സജ്ജമാകൂ.

അതേസമയം, കെ.എസ്.ആർ.ടി.സി ഫീഡർ സർവീസിന് എന്ന പുതിയ പദ്ധതി അവതിരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ആണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനപെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. നഗരത്തിലെ റസിഡൻഷ്യൽ ഏരിയകളിൽ ഉള്ളവരെ പ്രധാന റോഡിൽ എത്തിക്കുന്നതിന് വേണ്ടിയും നഗരത്തിലെ വാഹനപ്പെരുപ്പം കാരണമുള്ള ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്..

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയവിവരങ്ങളും യാത്രാ സാധ്യതകളും യാത്രക്കാർക്ക് തത്സമയം നൽകും. ഇതിലുടെ സമയബന്ധിതവും സുരക്ഷിതവും, ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം ഉറപ്പ് നൽകാനാവും. ദൈനം ദിന ഓഫീസ്, വാണിജ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ അടക്കം ഉദേശിച്ചാണ് ഫീഡർ സർവീസ് ആരംഭിക്കുന്നത്. സിറ്റി സർക്കുലർ, ഫീഡർ സർവീസുകളിൽ യാത്ര ചെയ്യുന്നതിന് ഇരുചക്ര വാഹന യാത്രയെക്കാളും കുറഞ്ഞ യാത്രാ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് പ്രത്യേകത...












Click it and Unblock the Notifications