വയനാട്ടില്‍ പിടികൂടിയ കടുവ ചുരമിറങ്ങി: കടുവക്ക് നെയ്യാർ ലയൺ പാർക്കിൽ പരിചരണം
കാട്ടാക്കട: വയനാട് നിന്നും എത്തിച്ച കടുവയ്ക്കു നെയ്യാർ ലയൺ സഫാരി പാർക്കിൽ പരിചരണം തുടങ്ങി. കെണിയിൽപ്പെട്ട കടുവയയ്ക്ക് ദീർഘദൂര യാത്രയുടെ അസ്വസ്ഥതകളും കൂട്ടിൽ അക്രമണകാരിയായപ്പോൾ ഉണ്ടായ നിസ്സാര പരിക്കുകളും ഒഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഇല്ലന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ പ്രത്യേക വാഹനത്തിൽ ആണ് കടുവയെ ലയൺ സഫാരി പാർക്കിലെത്തിച്ചത്. പത്തു വയസുള്ള പെൺ കടുവക്ക് 170 കിലോയോളം ഭാരമുണ്ട്.
പല്ലുകൾ കൊഴിഞ്ഞ കടുവയ്ക്ക് കാട്ടിൽ വേട്ടയാടാൻ കഴിയതായതോടെ നാട്ടിലിറങ്ങിയതാകാം എന്നാണ് അധികൃതർ പറയുന്നത്. ചൊവ്വാഴ്ച രാത്രിയോടെ വയനാട് ബത്തേരി നായ്ക്കട്ടിക്കടുത്ത് തേലമ്പറ്റയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കെണിവച്ചു പിടികൂടിയാണ് ഇവിടേക്ക് മാറ്റിയത്. പുലർച്ചെ ജനവാസമേഖലയിലിറങ്ങിയ കടുവ പശുക്കുട്ടിയെ കൊന്നിരുന്നു.തുടർന്ന് ഉണ്ടായ പ്രതിഷേധമാണ് കടുവയെ പിടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ, ചീഫ് വെറ്റിനറി ഡോക്ടറും വനം വകുപ്പ് ഉദ്യോഗസ്ഥരും കടവയെ നെയ്യർഡാമിൽ എത്തിച്ച് ഇവിടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.ആക്രമണകാരിയായതിനാൽ ഇവിടെ ചികിത്സ നൽകി തിരികെ കാട്ടിലേക്ക് തുറന്നുവിടുകയോ മൃഗശാലയിൽ എത്തിക്കുകയോ ചെയ്യാനാണ് സാദ്ധ്യത.