നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും കടുവ ചാടിപ്പോയി, ഡാമിൽ ചാടിയെന്ന് സംശയം, ഭീതി
തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും കടുവ ചാടിപ്പോയതോടെ പ്രദേശത്ത് ഭീതി. വയനാട്ടില്‍ നിന്നും എത്തിച്ച പെണ്‍കടുവയാണ് ചാടിപ്പോയത്. കടുവയെ പിടികൂടാനുളള ശ്രമം വനപാലകര്‍ തുടരുകയാണ്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലെ ചീയമ്പം എന്ന സ്ഥലത്ത് ജനവാസ മേഖലയില്‍ നാളുകളോളം ഭീതി പടര്‍ത്തിയ കടുവയെ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വനംവകുപ്പ് കെണിവെച്ച് പിടിച്ചത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ എത്തിച്ചു. പാര്‍ക്കിലെ കൂടുകള്‍ക്കുളളില്‍ ആയിരുന്നു കടുവകളെ പാര്‍പ്പിച്ചിരുന്നത്. ഈ പെണ്‍കടുവയെ പാര്‍പ്പിച്ചിരുന്നത് ട്രീറ്റ്‌മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചിരുന്നത്. ചികിത്സ നല്‍കിയ ശേഷം വയനാട്ടിലെ പുതിയ കടുവ സങ്കേതത്തിലേക്ക് മാറ്റാനായിരുന്നു നീക്കം. ഈ കൂട് തകര്‍ത്താണ് ഉച്ചയോടെ കടുവ ചാടിപ്പോയത്.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടെത്തി. സഫാരി പാര്‍ക്കിന്റെ പിന്‍ഭാഗത്തെ ഗേറ്റിന് സമീപത്ത് വെച്ചാണ് കടുവയെ കണ്ടത്. ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ സ്ഥലത്ത് എത്തി. മയക്ക് വെടി വെച്ച് കടുവയെ പിടികൂടാനുളള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.
ജനവാസ മേഖലയിലേക്ക് കടുവ കടക്കാന്‍ സാധ്യത ഉണ്ടെന്ന സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത തിരച്ചിലാണ് നടത്തിയത്. കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവ നെയ്യാര്‍ ഡാമില്‍ ചാടിയോ എന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഡാമിലും തിരച്ചില്‍ നടത്തുകയാണ്. നെയ്യാര്‍ ഡാമില്‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് 30 കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഒന്‍പത് വയസ്സ് പ്രായമുളള കടുവ വയനാട്ടിലെ ചീയമ്പത്ത് പതിനഞ്ചോളം വളര്‍ത്ത് മൃഗങ്ങളെ കൊന്നിരുന്നു.












Click it and Unblock the Notifications