സൂര്യാ വധക്കേസ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഈ മാസം 18ന് തുടങ്ങും
വെഞ്ഞാറമൂട്: മൂന്നുവർഷം മുമ്പ് നാടിനെ നടുക്കിയ ആറ്റിങ്ങൽ സൂര്യാവധക്കേസിന്റെ വിചാരണ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഈ മാസം 18ന് തുടങ്ങും. വെഞ്ഞാറമൂട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന വെഞ്ഞാറമൂട് പിരപ്പൻകോട് പാലാംകോണം സൂര്യഭവനിൽ വിമുക്തഭടൻ ശശിധരൻ നായരുടെ മകൾ സൂര്യ എസ്. നായരെ (25) വെട്ടിക്കൊലപ്പെടുത്തിയ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനിൽ പി.എസ്. ഷിജു (26) ആണ് പ്രതി.
ദൃക്‌സാക്ഷികളാരുമില്ലാതിരുന്ന സംഭവത്തിൽ വിസ്താരത്തിനായി കേസിലെ ആദ്യ നാല് സാക്ഷികൾക്ക് സമൻസ് അയയ്ക്കാൻ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. 2016 ജനുവരി 27 ന് രാവിലെ 10ന് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ചെറിയ റോഡിലായിരുന്നു സംഭവം. രാവിലെ 10 മണിയോടെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള റോഡിലാണ് അരുംകൊല നടന്നത്. ചോദ്യം ചെയ്യലിൽ ഷിജു കുറ്റമേറ്റു. വസ്ത്രം വാങ്ങാൻ വിളിച്ചു വരുത്തി, വെട്ടുകത്തിക്ക് തുരുതുരാ വെട്ടി.

കൃത്യത്തിന് 6 മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു.അപകടത്തിൽ കാലിനു പരുക്കേറ്റ ഷിജുവിനെ സൂര്യ നഴ്‌സായി ജോലിനോക്കിയിരുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ വച്ച് ഇരുവരും നേരിൽ പരിചയപ്പെടുകയും പ്രണയം ആരംഭിക്കുകയും ചെയ്തു. കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ഷിജു സൂര്യയുടെ വീട്ടിലെത്തി വിവാഹ ആലോചന നടത്തിയിരുന്നു. എന്നാൽ യുവതിയ്ക്ക് രക്ഷകർത്താക്കൾ വേറെ വിവാഹ ആലോചനകൾ നടത്തുന്നുവെന്ന് അറിഞ്ഞത് ഷിജുവിനെ അസ്വസ്ഥനാക്കി. ബസിൽ സൂര്യക്കൊപ്പം ആറ്റിങ്ങലിലെത്തിയ ഷിജു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം ബാഗിൽ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് തുരുതുരാ വെട്ടുകയായിരുന്നു. തലയ്ക്കും മുഖത്തും കഴുത്തിലും വെട്ടുകളേറ്റ സൂര്യ രക്തം വാർന്നൊഴുകി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നിലവിളി കേട്ട് ഒാടി വന്നവരാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ട വിവരം പൊലീസിനെ അറിയിച്ചത്.












Click it and Unblock the Notifications