തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; സെക്രട്ടറിയേറ്റ് അടച്ചിടും, ആവശ്യസാധനങ്ങൾ എത്തിക്കാൻ സംവിധാനം
തിരുവനന്തപുരം: രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഓരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലയില്‍ സമ്പര്‍ക്കം വഴി ഇന്ന് 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം.
ജില്ലയില്‍ ഇന്ന് 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ്. 14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇവര്‍ക്ക് യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ല. ഇത് കൂടുതല്‍ ആശങ്ക പരത്തുന്നു. രാവിലെ 6 മുതല്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ 100 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. തിരുവനന്തപുരം നിവാസികള്‍ ജാഗ്രത തുടരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി നഗരം സെക്രട്ടേറിയറ്റ് പൂര്‍ണമായും അടച്ചിടും. നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഒരു വഴി മാത്രം ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും മെഡിക്കല്‍ ഷോപ്പുകള്‍ മാത്രം തുറ്ന്നു പ്രവര്‍ത്തിക്കും. ആവശ്യസാധനങ്ങള്‍ എത്തിക്കാന്‍ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും.
തലസ്ഥാനത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് രാവിലെ അറിയിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം നഗരത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരത്തിലെ മുഴുവന്‍ ഭക്ഷണ വിതരണ ജീവനക്കാരേയും രണ്ട് ദിവസത്തിനുള്ള ആന്റിനജന്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.