ഹോസ്റ്റലിലും കോളേജിലും അക്രമം നടത്തിയ 15 എംബിബി സ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
ഉള്ളൂർ: മെഡിക്കൽകോളേജിൽ തമ്മിലടിച്ച 15 എംബിബിഎസ് വിദ്യാർത്ഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സീനിയർ - ജൂനിയർ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് ആക്രമണം നടന്നത്. ആദ്യം ഹോസ്റ്റലിൽ ഏറ്റുമുട്ടിയ ഇവർ തൊട്ടടുത്ത ദിവസം സംഘം ചേർന്ന് കാമ്പസിലും തമ്മിൽ തല്ലി. സംഘർഷത്തിൽ 2015 ബാച്ചിലെ അംബികാസുതൻ എന്ന വിദ്യാർത്ഥിക്ക് തലയ്ക്ക് പരിക്കേല്ക്കുകയും മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
വസ്തു ഇടപാടിനിടെ വീട്ടമ്മയെ കാണാതായി; ബിന്ദു പത്മനാഭൻ കേസ് പ്രതികളുമായി ബന്ധം?
തുടർന്ന് ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ ഹോസ്റ്റൽ വാർഡനെയും സെക്യൂരിറ്റി ഓഫീസറെയും പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളേജിലെ അച്ചടക്കസമിതിയും പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം കാമ്പസിലും ഹോസ്റ്റലിലും ഉണ്ടായ സംഘർഷത്തിന്റെ പ്രധാന കാരണം 2014 ബാച്ചിലെ വിദ്യാർത്ഥികളുടെ അനാവശ്യ ഇടപെടലുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
2014 ബാച്ച് എംബിബിഎസ് വിദ്യാർത്ഥികളായ വൈശാഖ് എച്ച്, മുഹമ്മദ് സഹീർ എ.പി, അജയ് കെ.പി, ഋഷി കൃഷ്ണൻ ആർ, നന്ദു ഭാസ്കർ, ആനന്ദ് ശിവരാജ് ആർ, സിജോ ജാവദ്, തേജസ്.എസ്.ജിത്ത്, പ്രവീൺ പി, ഷാൻ ഷാജഹാൻ, മുബാറക് അലി കെ പി, നിഷാദ് എച്ച്, വരുൺ കുമാർ എം, മുബീർ.പി.കെ, ഷോബിൻ തോമസ് എന്നീ വിദ്യാർത്ഥികളെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ഇവർക്ക് പുറമെ ആക്രമണത്തിൽ പങ്കെടുത്ത നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥി ജെഗിൽചന്ദ്രനെ സസ്‌പെൻഡ് ചെയ്യാൻ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ കോളേജ് കാമ്പസിലും ഹോസ്റ്റലിലും പ്രവേശിക്കുവാൻ പാടില്ല. അതേസമയം യൂണിവേഴ്‌സിറ്റി പരീക്ഷകൾ എഴുതാം.