കുളത്തൂപ്പുഴയിൽ ആമവേട്ടക്കാർ പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ, രണ്ട് പേർ ഓടി രക്ഷപ്പെട്ടു!
നെടുമങ്ങാട്: വനത്തിനുള്ളിൽ നിന്ന് ആമകളെ വേട്ടയാടി കടത്തുന്നതിനിടെ രണ്ടുപേരെ വനപാലകർ പിടികൂടി. നെടുമങ്ങാട് കരിപ്പൂർ ശാസ്തമംഗലത്ത് യമുനാ ഭവനിൽ ബിനു (50), ആര്യനാട് ഈഞ്ചപുരി തടത്തരികത്ത് വീട്ടിൽ രഘു (49) എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.
രക്ഷപ്പെട്ട കുളത്തൂപ്പുഴ വില്ലുമല ആയിരവല്ലികോണത്ത് ഷാജിഭവനിൽ ഷാജി, നെടുമങ്ങാട് പാളയത്തുംകുഴി ശാന്തിഭവനിൽ വിക്രമൻ എന്നിവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ തെന്മല വനം റേഞ്ചിൽ കല്ലുവരമ്പ് സെക്ഷനിലെ പാപ്പാൻകുന്ന് ഭാഗത്തായിരുന്നു സംഭവം. സെക്ഷൻ ഫോറസ്റ്റർ ആർ.സജീവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 13 ആമകളെ രണ്ട് ചാക്കുകളിൽ നിറച്ച് വനത്തിന് പുറത്തേക്ക് കടത്തുന്നതിനിടെ പ്രതികൾ പിടിയിലായത്.

പിടിയിലായ വിക്രമൻ രക്ഷപ്പെട്ട ഷാജിയുടെ സഹോദരി ഭർത്താവാണ്. കാട്ടിറച്ചിക്ക് പുറത്ത് നല്ല വിലകിട്ടുമെന്നതിനാൽ ഇയാൾ സഹായത്തിനായി നെടുമങ്ങാട്ട് നിന്ന് മറ്റുപ്രതികളെ വിളിച്ചുവരുത്തുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനീഷ്, എം.എസ്.വേണുഗോപാൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.ബിജുകുമാർ, ടി.സുനിൽകുമാർ, രാഹുൽസിംഗ്, വാച്ചർ അനിരുദ്ധൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications