വാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച ചെയ്യുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയും വെട്ടിപ്പരിക്കേൽപ്പിച്ചും കവർച്ച ചെയ്യുന്ന സംഘത്തിലെ രണ്ട് പേരെ കവർച്ചാ ശ്രമത്തിനിടയിൽ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. കീഴ്തോന്നയ്ക്കൽ സ്വദേശി അൽസാജ് (25), മേൽതോന്നയ്ക്കൽ സ്വദേശി തൗഫീഖ് (19) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വച്ച് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച് രക്ഷപ്പെടുന്നതിനിടെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മോട്ടോർ സെെക്കിളുകളിലായി ആറ് പേർ സഞ്ചരിച്ച് രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ തടഞ്ഞ് നിർത്തിയും കടകളിൽ കയറി വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയും പരിക്കേൽപ്പിച്ചും കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞദിവസം രാത്രി ഇവരുൾപ്പെട്ട ആറംഗസംഘമാണ് വെഞ്ഞാറമൂട്, നെടുമങ്ങാട് , പനവൂർ ഭാഗങ്ങളിൽ വഴിയാത്രക്കാരെ അക്രമിച്ച് കവർച്ച നടത്തിയതെന്നും പൊലീസ് അറിയിച്ചു.
ഇവർ കഴക്കൂട്ടം, മംഗലപുരം, നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കവർച്ചാകേസുകൾ നടത്തിയതായും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളുടെ പേരിൽ 14 വധശ്രമ കേസുകളും നിലവിലുണ്ട്. ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ വാഹന പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ വലയിലായത്. എസ്.എെമാരായ ഹരിലാൽ, സാബു, സതീഷ്, ശേഖർ, പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, ഷെെനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.