നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പേപ്പട്ടി:കടിയേറ്റത് നാലുപേർക്ക്, പട്ടികളെ തല്ലിക്കൊന്നു!!
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. നെടുമങ്ങാട് ശിവമംഗലത്ത് രവീന്ദ്രൻ (68), കുന്നത്തുകോണം മേക്കുംകര പുത്തൻവീട്ടിൽ മനോജ് (34 ), പനയമുട്ടം പി.എം.കെ ഹൗസിൽ പ്രശാന്ത് (35), തെങ്ങുംകോട് വാഴപ്പണയിൽ വീട്ടിൽ ലത (34 ) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. രാവിലെയായിരുന്നു സംഭവം.
ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; മന്ത്രിയും എംപിയും എംഎല്‍എയും മുന്‍ മേയറും... അടിപതറി പാര്‍ട്ടി
ആശുപത്രി വളപ്പിൽ അലഞ്ഞുതിരിഞ്ഞ പട്ടി മുന്നിൽപ്പെട്ടവരെയെല്ലാം ആക്രമിച്ചു. പേവിഷ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പട്ടിയെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് തല്ലിക്കൊന്നു. പരിക്കേറ്റവർ ജില്ലാആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ആഴ്ചകളായി തെരുവുനായ ആക്രമണം സംബന്ധിച്ച പരാതികളുണ്ടായിരുന്നു. ഇക്കാര്യം സന്ദർശകരും ജീവനക്കാരും നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന്റെ മുന്നിലാണ് നായ്‌ക്കളുടെ താവളം. രാത്രികാലങ്ങളിൽ നായ്‌ക്കളെ ആശുപത്രി പരിസരത്ത് വാഹനങ്ങളിൽ കൊണ്ടുവിടുന്ന സംഘങ്ങൾ വ്യാപകമാണ്. ആശുപത്രിയുടെ നിയന്ത്രണമുള്ള ജില്ലാ പഞ്ചായത്തും നഗരസഭയും നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. തെരുവുനായ്‌ക്കളെ പിടികൂടണമെന്നും പേപ്പട്ടിയുടെ കടിയേറ്റവർക്ക് ചികിത്സാ സഹായം അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.