സ്കൂട്ടർ ഡിവൈഡറിലിടിച്ച് രണ്ട് രാജസ്ഥാൻ സ്വദേശികൾ മരിച്ചു: അപകടം വ്യാഴാഴ്ച ഉച്ചയോടെ!
തിരുവനന്തപുരം: കോവളം ബെെപ്പാസ് റോഡിൽ ഈഞ്ചയ്ക്കൽ മുട്ടത്തറ സർവീസ് സഹകരണ ബാങ്കിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശികളായ ദംഗാ സിംഗ് (70), പപ്പു റാം (42) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സണ്ണി (40) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആരെയും വിശ്വാസമില്ലേ? ആയിരം ദിനങ്ങള്‍ക്കിടെ കോഴിക്കോട്ട് അഞ്ചാമത്തെ കമ്മിഷണര്‍
ഈഞ്ചയ്ക്കൽ ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് പോവുകയായിരുന്ന ഹോണ്ട ഡിയോ ബെെക്കാണ് അപകടത്തിൽ പെട്ടത്. ഒരാൾ അപകട സ്ഥലത്തും മറ്റൊരാൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മൂന്ന് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വളവിൽ നിയന്ത്രണം വിട്ട് ഡിവെെഡറിലിടിച്ച് മറിയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. രാജസ്ഥാനിൽ നിന്ന് ബലൂൺ വില്പനയ്ക്കായി കേരളത്തിലെത്തിയ സംഘത്തിലെ അംഗങ്ങളാണിവർ.
ബീമാപള്ളി ഭാഗത്ത് തമ്പടിച്ചാണ് ഇവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബലൂൺ കച്ചവടം നടത്തിയിരുന്നത്. മൂവരും സ്കൂട്ടറിൽ ബീമാപള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് മുട്ടത്തറയിൽ വച്ച് അപകടത്തിൽ പെട്ടത്. വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.
ഡിവെെഡറിലിടിച്ച് മറിഞ്ഞ ബെെക്ക് തൊട്ടടുത്തെ സൂചനാ ബോർഡിലും ഇടിച്ച് ഏകദേശം 100മീറ്ററേളം നിരങ്ങി നീങ്ങിയാണ് നിന്നത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.